Skip to main content

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ചെയ്തു റോഡ് നിർമ്മാണം പ്രാദേശിക തലത്തിൽ തൊഴിൽ സാധ്യതയൊരുക്കും : മുഖ്യമന്ത്രി

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി നടപ്പാകുന്നതോടെ പ്രാദേശിക തലത്തിൽ കൂടുതൽ തൊഴിൽ സാധ്യത ഒരുക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആയിരം കോടി രൂപയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ എല്ലാ ഗ്രാമീണ മേഖലയിലും സുസ്ഥിര വികസനം കൊണ്ടുവരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെള്ളിക്കുളങ്ങര ഗവ. യു.പി.സ്‌കൂളിലായിരുന്നു തൃശൂർ ജില്ലാതല ഉദ്ഘാടന പരിപാടി നടന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ, വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവർ ഓൺലൈനിലൂടെ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് മററത്തുർ ഗ്രാമപഞ്ചായത്തിലെ വെള്ളിക്കുളങ്ങര മോനൊടി റോഡിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകൾക്കായി ആവിഷ്‌ക്കരിക്കുന്ന പ്രത്യേക പദ്ധതിയിൽ 2018, 2019 പ്രളയത്തിൽ തകർന്നതും തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് പൂർത്തീകരിക്കുക. 5000 നിർമ്മാണ പ്രവൃത്തിയിലൂടെ 11000 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡാണ് ഇതോടുകൂടി പുനരുദ്ധാരണം ചെയ്യുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനിയറിങ് വിഭാഗം നിർവ്വഹിക്കുന്ന പ്രവൃത്തികൾക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല മേൽനോട്ട സമിതിയും ഉണ്ടാകും. പദ്ധതിയുടെ പുരോഗതി ജില്ലാ കളക്ടർ അവലോകനം ചെയ്യുകയും ജില്ലാതല സാങ്കേതിക സമിതിയുടെ മേൽനോട്ടത്തിൽ ഗുണമേന്മ പരിശോധിക്കുകയും ചെയ്യും. ഇവർക്ക് പുറമെ സമിതിയിൽ വിരമിച്ച ഒരു സൂപ്രണ്ടിംഗ് എഞ്ചിനീയർ, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അതത് തദ്ദേശസ്ഥാപനത്തിലെ എഞ്ചിനീയർമാർ എന്നിവരും ഉണ്ടായിരിക്കും.
ജില്ലയിൽ തദ്ദേശ ഭരണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ വെള്ളിക്കുളങ്ങര മോനൊടി റോഡിന് ആകെ 60 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയുമാണ് ലഭിച്ചിട്ടുള്ളത്. വെള്ളിക്കുളങ്ങര സെന്ററിൽ നിന്നും ആരംഭിച്ച് മാരാന്റെ പാലം വരെ 10, 11, 12 വാർഡിലൂടെ പോകുന്ന റോഡ് ഇരുഭാഗം സംരക്ഷണഭിത്തി കെട്ടി വീതി കൂട്ടി ടാറിങ്ങും 1800 മീറ്റർ റീടാറിങ്ങും നടത്താനാണ് തീരുമാനം.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, മറ്റത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രൻ, ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി, ബ്ലോക്ക് പഞ്ചായത്തംഗം മോഹനൻ ചള്ളിയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാർ, വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്. പ്രശാന്ത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ലത്തീഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി. തിലകൻ, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ജോജി പോൾ, കൊടകര ബ്ലോക്ക് പഞ്ചായത്ത് അസി. എക്സി. എൻജീനീയർ ആന്റണി എം. വട്ടോലി, ഗ്രാമപ്പഞ്ചായത്ത് അസി.എൻജിനീയർ എൻ. സരസ്വതി, സെക്രട്ടറി ടി.ജി. സജി, ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date