ട്രഞ്ചിങ് ഗ്രൗണ്ടിൽ നിന്ന് ഗ്രീൻ പാർക്കിലേക്ക്: വടകര പുതിയാപ്പിൽ കൃഷി തുടങ്ങി
വടകര നഗരസഭക്ക് എന്നും തലവേദനയായിരുന്ന ട്രഞ്ചിങ് ഗ്രൗണ്ട് ഗ്രീൻ പാർക്ക് ആക്കി മാറ്റുന്നതിന് ഭാഗമായി വാഴകൃഷിയും പച്ചക്കറികൃഷിയും ആരംഭിച്ചു. നഗരസഭ ഹരിതകേരളം മിഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ മറ്റൊരു മാതൃക കൂടി.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ ശവശരീരങ്ങളും മനുഷ്യവിസർജ്യവും കുഴിച്ചുമൂടുന്ന സ്ഥലമായിരുന്നു ഇന്നത്തെ ട്രഞ്ചിങ് ഗ്രൗണ്ട്. പിന്നീട് ചുറ്റും മതിൽ കെട്ടി വടകര മുനിസിപ്പാലിറ്റിയിലെ സകല മാലിന്യങ്ങളും നിക്ഷേപിക്കുന്ന സ്ഥലമായതോടെ നാട്ടുകാരുടെ ദുരിതവും തുടങ്ങി. അവിടെനിന്ന് ദ്രവ മാലിന്യങ്ങൾ ഡ്രെയിനേജ് വഴി മേപ്പയിൽ ഓവ് ചാലിലൂടെ പുതുപ്പണം വരെ എത്തിയതിനെ തുടർന്ന് ഹൈക്കോടതിയിൽ കേസ്, ജനങ്ങളുടെ പ്രക്ഷോഭം, സമരങ്ങൾ എന്നിവ നേരിടേണ്ടിവന്നു. മാലിന്യം വളമാക്കാൻ കൊടുങ്ങല്ലൂർ സ്വദേശിയായ ഒരു കരാറുകാരൻ ജോയ് ഏറ്റെടുത്തെങ്കിലും വിജയിച്ചില്ല.
നിലവിലെ കൗൺസിലിന്റെ കാലത്ത് നഗരസഭ നേരിട്ട് തന്നെ കുറെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും പിവിസി കോട്ട് ചെയ്ത ഷീറ്റും കയർഭൂവസ്ത്രവും ഉപയോഗിച്ച് കേപ്പിങ് നടത്തുകയും ചെയ്തു. എന്നിട്ടും 30,000 ക്യൂബിക് മീറ്റർ മാലിന്യം ഇപ്പോഴും അവിടെ അവശേഷിക്കുന്നു. അത് ബയോ മൈനിങ് ചെയ്തു അരിച്ചു മാറ്റുന്ന പ്രക്രിയയോടൊപ്പം കൃഷിചെയ്ത് ഗ്രീൻ പാർക്ക് ആക്കി മാറ്റാനാണ് കൗൺസിലിൻ്റെ തീരുമാനം. അതിനായി ഒരു മാസത്തോളമായി ഹരിത കർമ്മ സേനാംഗങ്ങൾ അവിടം വൃത്തിയാക്കി വരികയാണ്. ഹരിയാലി ഹരിതസേന അംഗങ്ങളായ വിജില എം. കെ, ബീന ടി. കെ, സതി ടി. ടി എന്നിവരാണ്
കൃഷിക്ക് നേതൃത്വം നൽകുക. ഗ്രീൻ ടെക്നോളജി സെൻറർ കൃഷി വിഭാഗം വിദഗ്ധൻ പി.എം. വത്സലൻ ആണ് കൃഷിക്കുള്ള സാങ്കേതിക സഹായം നൽകുന്നത്.
വാഴകൃഷി, പച്ചക്കറി കൃഷി എന്നിവയുടെ നടീൽ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ. ശ്രീധരൻ നിർവഹിച്ചു. വാർഡ് കൗൺസിലർ എ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.
ഇ അരവിന്ദാക്ഷൻ, പി. ഗീത, മണലിൽ മോഹനൻ, എസ്. ആർ. റിജേഷ് സംസാരിച്ചു.
- Log in to post comments