Skip to main content

40 കുടുംബങ്ങള്‍ക്കു സ്വന്തം വീട് എന്ന സ്വപ്നം സഫലമാക്കി പോത്തന്‍കോട് ബ്ലോക്ക്

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ പി.എം.എ.വൈ പദ്ധതി പ്രകാരമുള്ള 40 വീടുകളുടെ നിര്‍മാണം ആരംഭിക്കുന്നു.  വീട് നിര്‍മാണത്തിനുള്ള ആദ്യ ഗഡു  തുകയുടെ ചെക്ക് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഗുണഭോക്താക്കള്‍ക്കു കൈമാറി. 

പാവങ്ങള്‍ക്ക് വീടെന്ന സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടപ്പിലാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടത്തിപ്പില്‍ 100 ശതമാനം പൂര്‍ത്തിയാക്കി അഭിമാനകരമായ നേട്ടം കൈവരിച്ച പോത്തന്‍കോട് ബ്ലോക്കിനെ അദ്ദേഹം അഭിനന്ദിച്ചു.

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള സെക്ക് ലിസ്റ്റില്‍പ്പെട്ടവര്‍ക്കാണു വീട് അനുവദിക്കുന്നത്. പോത്തന്‍കോട്, മംഗലപുരം, അഴൂര്‍ പഞ്ചായത്തുകളില്‍ 12 വീട് വീതവും കഠിനംകുളം, അണ്ടൂര്‍ക്കോണം പഞ്ചായത്തുകളില്‍ 2 വീട് വീതവുമാണ് വീട് അനുവദിച്ചത്.  നാലു ലക്ഷം രൂപയാണ് ഓരോ ഗുണഭോക്താവിനും ലഭിക്കുന്നത്.  ആദ്യ ഗഡുവായ 50,000 രൂപയാണ് ഇന്നു ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്. 1,20,000 രൂപ കേന്ദ്ര വിഹിതവും, 1,12,000 ബ്ലോക്കും, 98,000 രൂപ ജില്ലാ പഞ്ചായത്തും, 70,000 രൂപ ഗ്രാമ പഞ്ചായത്തുമാണ് ഒരു ഗുണഭോക്താവിനു നല്‍കുന്നത്.  ആറു മാസത്തിനുള്ളില്‍ വീട് പൂര്‍ത്തീകരിക്കണം.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ഇന്ദിര, പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ്   കെ. വേണുഗോപാലന്‍ നായര്‍, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date