Skip to main content

നൂറു ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച്  പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്

 

പദ്ധതി വിഹിതത്തിന്റെ നൂറു ശതമാനവും ചെലവഴിച്ചതിന് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് വീണ്ടും അംഗീകാരം.  2017-18 സാമ്പത്തിക വര്‍ഷം ഏഴു കോടിയോളം വരുന്ന പദ്ധതി വിഹിതം പൂര്‍ണമായി ഉപയോഗിച്ചതിനാണ് തദ്ദേശസ്വയംഭരണ വകുപ്പ്  മന്ത്രി കെ.ടി. ജലീലില്‍ നിന്നും പുരസ്‌കാരവും പ്രശസ്തി പത്രവും ലഭിച്ചത്.  ഇതിനു മുന്‍പും  ഇതേ അംഗീകാരം ബ്ലോക്കിന് ലഭിച്ചിരുന്നു.  സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കല്‍, പ്ലാസ്റ്റിക് സംഭരണ യൂണിറ്റിന്റെയും  ഷ്രഡിംഗ് മെഷിനുകളുടെയും നിര്‍മാണം, വയോജനങ്ങള്‍ക്കുള്ള പകല്‍ വീടുകള്‍, ക്ഷീര കര്‍ഷകര്‍ക്കുള്ള മില്‍ക് ഇന്‍സെന്റീവ് വിതരണം എന്നിവയാണ് പദ്ധതി വിഹിതം ചെലവഴിച്ച് ബ്ലോക്ക് കൈവരിച്ച പ്രധാന നേട്ടങ്ങള്‍.

     ഒരു കോടിയോളം രൂപ നിര്‍മാണ ചെലവില്‍ ബ്ലോക്ക് ഓഫീസ്, സി.എച്ച്.സി. പെരുങ്കടവിള, പി.എച്ച്.സി. വെള്ളറട എന്നിവിടങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു.  അനര്‍ട്ടിന്റെയും കെല്‍ട്രോണിന്റെയും സാങ്കേതിക സഹായത്തോടെ നിര്‍മിച്ച  സോളാര്‍ പവര്‍ പ്ലാന്റുകളില്‍ നിന്നും ദിനംപ്രതി 42 കിലോവാട്ട്  വൈദ്യുതി ഉത്്പാദിപ്പിക്കുന്നുണ്ട്. മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യം വച്ച് നാലു പ്ലാസ്റ്റിക് സംഭരണ യൂണിറ്റുകളും രണ്ടു ഷ്രഡിങ് മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്.  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്നതിന് ഹരിത കര്‍മസേനയ്ക്കും രൂപം നല്‍കി.

തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്നതും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്താണ്.  പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് ഇനത്തില്‍ ഒരു ലിറ്ററിന് നാലു രൂപയും നല്‍കുന്നുണ്ട്.  വയോജനങ്ങള്‍ക്കുള്ള പകല്‍ വീട് നിര്‍മാണവും ബോക്ക് പഞ്ചായത്തിന്റെ പ്രധാന നേട്ടങ്ങളില്‍ ഒന്നാണ്. ആറു ഗ്രാമ പഞ്ചായത്തുകളില്‍ പകല്‍ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചു. രണ്ടു പഞ്ചായത്തുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പകല്‍ വീടുകളില്‍ ഫര്‍ണിച്ചറുകള്‍, ലൈബ്രറി, ടെലിവിഷന്‍, ഫ്രിഡ്ജ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ബ്ലോക്കിലെ മുഴുവന്‍ തരിശിടങ്ങളും കൃഷിയോഗ്യമാക്കുന്നതിനും ജലസംരക്ഷണത്തിനും  മാലിന്യ നിര്‍മാര്‍ജനത്തിനും വൃദ്ധജനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ പദ്ധതികളാണ് ഈ വര്‍ഷം നടപ്പാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി. സുജാതകുമാരി അറിയിച്ചു. 
(പി.ആര്‍.പി 1791/2018)

date