Skip to main content
രജിസ്‌ട്രേഷന്‍ വകുപ്പ് അവലോകന യോഗം വെസ്റ്റ്ഹില്‍ ഗെസ്റ്റ് ഹൗസില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

സമ്പൂര്‍ണ ക്യാഷ്ലെസ് രജിസ്‌ട്രേഷന്‍: നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

എല്ലാ പണമിടപാടുകളും ഇ -പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറ്റി സമ്പൂര്‍ണ ക്യാഷ്‌ലെസ് രജിസ്‌ട്രേഷന്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നിര്‍ദേശം. രജിസ്‌ട്രേഷന്‍ വകുപ്പ് വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകന യോഗം വെസ്റ്റ്ഹില്‍ ഗവ. ഗെസ്റ്റ്ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രജിസ്‌ട്രേഷന്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശ്രീധന്യ സുരേഷ് അധ്യക്ഷത വഹിച്ചു.
പഴക്കമുള്ള കെട്ടിടങ്ങള്‍ ആധുനിക സൗകര്യങ്ങളോടെ പുനര്‍നിര്‍മിക്കുക, മുഴുവന്‍ രജിസ്ട്രാര്‍ ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിക്കുക, ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര പകര്‍പ്പുകള്‍, ബാധ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഓണ്‍ലൈനില്‍ ലഭ്യമാക്കല്‍, ജില്ലക്കകത്തെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം, മുദ്രപത്രങ്ങള്‍ക്ക് ഇ സ്റ്റാമ്പിങ്, ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍, പണമിടപാടുകള്‍ക്ക് ഇ -പോസ്, ഇ -പേയ്‌മെന്റ് സൗകര്യം, ഡിജിറ്റല്‍ എന്‍ഡോഴ്‌സ്‌മെന്റ് തുടങ്ങിയ സേവനങ്ങള്‍ പരിഷ്‌കരിക്കും. പൊതുജന സേവനങ്ങള്‍ കുടുതല്‍ സുതാര്യവും സുഗമവുമാക്കുകയാണ് പരിഷ്‌കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ജനകീയ സമിതികള്‍ രൂപീകരിച്ചതായും എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചകളില്‍ സമിതികള്‍ ചേരുന്നതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യണമെന്ന നിര്‍ദേശം പൂര്‍ണമായും പ്രാബല്യത്തില്‍ വരുന്നുണ്ടെന്ന് മേലുദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കി.
തെരഞ്ഞെടുത്ത സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ ഐ ഒ എസ് സര്‍ട്ടിഫിക്കേഷന്‍ കൊണ്ടുവരും. സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതോടെ സമ്പൂര്‍ണ ഡിജിറ്റലൈസ് ചെയ്ത ഈ ഓഫീസുകളീല്‍നിന്ന് പൊതുജനങ്ങള്‍ക്ക് മണിക്കൂറിനകം നടപടികളുടെ പുരോഗതി അറിയാനാകും. അതിനാവശ്യമായ പശ്ചാത്തല സൗകര്യമുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കി.  
ജില്ലാ രജിസ്ട്രാര്‍ ഓഫീസ് മുഖേന 79,961 ആധാരങ്ങള്‍ വഴി 417.7014 കോടി രൂപയാണ് 2024 -25 വര്‍ഷം വരുമാനമായി ലഭിച്ചത്. 115 അഡ്ജ്യൂഡിക്കേഷന്‍ കേസുകള്‍ തീര്‍പ്പാക്കിയതിലൂടെ 36,97,942 രൂപയും 1,415 യു.വി കേസുകളില്‍ 3,09,72,484 രൂപയും 540 സെറ്റില്‍മെന്റ് കേസുകളില്‍ 55,08,505 രൂപയും 313 കോമ്പൗണ്ടിങ് കേസുകളില്‍ 1,68,48,568 രൂപയും നോന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട 562 കേസുകള്‍ തീര്‍പ്പാക്കിയതിലൂടെ 1,41,23,916 രൂപയും വരുമാനം ലഭിച്ചു.
കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവക്ക് യോഗം ശ്രദ്ധാഞ്ജലിയര്‍പ്പിക്കുകയും മാര്‍പ്പാപ്പയുടെ വിയോഗത്തില്‍ അനുശോചിക്കുകയും ചെയ്തു. വയനാട് ജില്ലാ രജിസ്ട്രാര്‍ സരോജിനി, കോഴിക്കോട് ജില്ലാ രജിസ്ട്രാര്‍ (ഓഡിറ്റ്) ബിഎസ് ബീന, കോഴിക്കോട് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) പി കെ ബിജു സബ് രജിസ്ട്രാര്‍ കെപി ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട്, വയനാട് ജില്ലാ രജിസ്ട്രാര്‍മാര്‍, ചിട്ടി ഇന്‍സ്‌പെക്ടര്‍, ഓഡിറ്റര്‍മാര്‍, സബ് രജിസ്ട്രാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. 
 

date