മൂന്നര വർഷം കൊണ്ട് 40 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാനായി: മന്ത്രി റോഷി അഗസ്റ്റിൻ
ആര്യാട് പഞ്ചായത്തിലെ ഉന്നതല ജലസംഭരണിയുടെയും ജലവിതരണ ശൃംഖലയുടെയും നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
കഴിഞ്ഞ മൂന്നര വർഷം കൊണ്ട് 40 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കാനായതായി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആര്യാട് പഞ്ചായത്തിലെ ഉന്നതല ജലസംഭരണിയുടെയും ജലവിതരണ ശൃംഖലയുടെയും നിർമ്മാണ ഉദ്ഘാടനം കൈതത്തിൽ കമ്മ്യൂണിറ്റി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത എട്ട് മാസത്തിനുള്ളിൽ ശേഷിച്ച കുടുംബങ്ങളിലേക്കുകൂടി കുടിവെള്ളം എത്തിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. ഉന്നതതല ജലസംഭരണി യാഥാർത്ഥ്യമാകുമ്പോൾ ആലപ്പുഴ നഗരസഭ ഉൾപ്പെടെ എട്ട് പഞ്ചായത്തുകളിൽ ജലലഭ്യത ഉറപ്പു വരുത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ആര്യാട് പഞ്ചായത്തിലെ ജലവിതരണ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൈതത്തിൽ ക്ഷേത്രത്തിനടുത്ത് ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിന് സമീപം ഒമ്പത് ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി, പഞ്ചായത്തിൽ 19 കിലോ മീറ്റർ വിതരണം സ്ഥാപിക്കുന്നതിന് റോഡ് പുനർനിർമാണ പ്രവർത്തികൾ എന്നിവക്കായി 18.62 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
യോഗത്തിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സന്തോഷ് ലാൽ, വൈസ് പ്രസിഡൻ്റ് ഷീന സനൽകുമാർ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ഡി മഹീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിബിൻ രാജ്, കെ എ അശ്വനി, ജി ബിജുമോൻ, സൂപ്രണ്ടിംഗ് എഞ്ചിനീയർ എം ഹരികൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ജി വി വിനോദ്, പഞ്ചായത്തംഗം കവിത ഹരിദാസ്, കേരള വാട്ടർ അതോറിറ്റി ബോർഡ് അംഗം ആർ സുഭാഷ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments