Skip to main content

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: 2.32 ലക്ഷം വോട്ടര്‍മാര്‍. എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം- ജില്ലാ കളക്ടര്‍

ജൂണ്‍ 19 ന് നടക്കുന്ന നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പട്ടികയിലെ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഹോം വോട്ടിങിന് അര്‍ഹരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 2302 പേരും 85 വയസ്സിനു മുകളിലുള്ള 1370 പേരും മണ്ഡലത്തിലുണ്ടെങ്കിലും ഭിന്നശേഷിക്കാരില്‍ 316 പേരും മുതിര്‍ന്ന പൗരന്മാരില്‍ 938 പേരുമാണ് വീട്ടില്‍ വെച്ച് വോട്ട് ചെയ്യാന്‍ അപേക്ഷ നല്‍കിയത്. ഇതുപ്രകാരം ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്. 16 വരെ ഇത് തുടരും.

ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും.

റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും. 316 പ്രിസൈഡിങ് ഓഫീസര്‍മാര്‍, 975 പോളിങ് സ്റ്റാഫ്, 10 മൈക്രോ ഒബ്‌സര്‍വര്‍മാര്‍ ഉള്‍പ്പെടെ 1301 പോളിങ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും പരിശീലനം നല്‍കി വരികയും ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തത്തിനായി 384  ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വിവിധ ടീമുകള്‍ നിലവില്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ ഇലക്ഷന്‍ ഓഫീസറുടെ കീഴില്‍ 25  നോഡല്‍ ഓഫീസര്‍മാര്‍, 29 സെക്ടറല്‍ ഓഫീസര്‍മാര്‍, 29 സെക്ടറല്‍ അസിസ്റ്റന്റ്, മൂന്ന് ട്രെയിനിങ് പേര്‍സണല്‍സ്, 263 ബി. എല്‍. ഒ മാര്‍ പ്രവര്‍ത്തിക്കുന്നു. 25 സ്‌ക്വാഡുകള്‍ മണ്ഡലത്തില്‍ നിരീക്ഷണം നടത്തുന്നുണ്ട്. 10 സ്റ്റാറ്റിക് സര്‍വലന്‍സ് ടീം, 9 ഫെളിയ്ങ് സ്‌ക്വാഡ്, മൂന്ന് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ്, രണ്ട് വീഡിയോ സര്‍വെലന്‍സ് ടീം, ഒരു വീഡിയോ വ്യൂവിങ് ടീം എന്നിങ്ങനെയാണിത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് നിരീക്ഷകരും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

വോട്ടെണ്ണല്‍ ദിനത്തിലേക്കാക്കായി കൗണ്ടിംഗ് സ്റ്റേഷനായ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 14 ഇവിഎം കൗണ്ടിംഗ് ടേബിളുകളും 5 പോസ്റ്റല്‍ ബാലറ്റ്/സര്‍വീസ് വോട്ട് കൗണ്ടിങ് ടേബിളുകളും സജ്ജീകരിക്കും. വോട്ടെണ്ണല്‍ ദിനത്തില്‍ 21 വീതം കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, കൗണ്ടിംഗ് സ്റ്റാഫുകളും 7 എ ആര്‍ ഒ മാരും ഉള്‍പ്പെടെ 91 കൗണ്ടിംഗ് സ്റ്റാഫുകളെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ്ങിനായി എട്ടുപേര്‍ വീതമുള്ള 32 ഉദ്യോഗസ്ഥരേയും നിയോഗിച്ചു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ സി - വിജില്‍ ആപ്പില്‍ 284 പരാതികള്‍ ലഭിക്കുകയും എല്ലാം പരിഹരിക്കുകയും ചെയ്തിട്ടുണെന്നും കളക്ടര്‍ അറിയിച്ചു.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെയ് 30ന് പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാം ഘട്ട റാന്‍ഡമൈസേഷനും  ജൂണ്‍ മൂന്നിന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട ട്രെയിനിങ്ങും പൂര്‍ത്തിയായി. ജൂണ്‍ ആറിന് പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള രണ്ടാംഘട്ട റാന്‍ഡമൈസേഷനും 11, 12 തിയതികളില്‍ ഇവര്‍ക്കുള്ള രണ്ടാം ഘട്ട് ട്രെയിനിങ്ങും പൂര്‍ത്തിയായി. മെയ് 31 നും ജൂണ്‍ 9 ഇ വിഎം മെഷീനുകളുടെ ഒന്ന് രണ്ട് ഘട്ടം റാന്‍ഡമൈസേഷനുകള്‍ പൂര്‍ത്തിയായി. ജൂണ്‍ 10 മുതല്‍ 16 വരെയുള്ള തിയ്യതികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ഹോം വോട്ടിങ് പൂര്‍ത്തിയാവും. ഇ.വി.എം കമ്മീഷനിങ്ങിനുള്ള പരിശീലനം ജൂണ്‍ 13 നും  ഇവി എം കമ്മീഷനിങ് 14 നും നടക്കും. ജൂണ്‍ 16ന് വോട്ടിംഗ് മെഷീന്‍ വിതരണ ഉദ്യോഗസ്ഥര്‍ക്കും റൂട്ട് ഓഫീസര്‍മാര്‍ക്കും ട്രെയിനിങ് നല്‍കും. മണ്ഡലത്തിലെ ഓരോ പോളിംഗ് ബൂത്തുകളിലും പരാതികള്‍ക്ക് ഇടവരാത്ത വിധത്തിലുള്ള  അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണങ്ങള്‍ വോട്ടര്‍മാര്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുമായി ഒരുക്കിയിട്ടുണ്ട്.

ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സൂക്ഷിക്കുക. 18-ാം തീയതി രാവിലെ 8 മണി മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യും. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലാണ് വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കുക. തുടര്‍ന്ന് ഇവിടെ തന്നെ ഒരുക്കിയ  സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. ഇതിനുള്ള ക്രമീകരണം സ്്കൂളില്‍ പൂര്‍ത്തിയായി. ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, സബ് കളക്ടര്‍ എന്നിവര്‍ സ്‌കൂളിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.

രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് പോളിങ്. പുലര്‍ച്ചെ 5.30 ന് മോക് പോള്‍ ആരംഭിക്കും.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ നിലമ്പൂര്‍ പൊതുമരാമത്ത് വിശ്രമ മന്ദിരത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ക്കു പുറമെ ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ്, വരണാധികാരി കൂടിയായ പെരിന്തല്‍മണ്ണ അപൂര്‍വ ത്രിപാഠി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി. ബിജു, ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് റഫീഖ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, നിലമ്പൂര്‍ തഹസില്‍ദാര്‍ ടി. ജയശ്രീ എന്നിവരും പങ്കെടുത്തു.

date