Skip to main content

ചക്കുളത്തുകാവ് പൊങ്കാല : ഒരുക്കം വിലയിരുത്തി

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണം തിരുവല്ല  സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂറിന്റെ അധ്യക്ഷതയില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ വിലയിരുത്തി. പൊങ്കാലയ്ക്ക് എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ നിര്‍ദേശിച്ചു.  ഡിസംബര്‍ നാലിനാണ് പൊങ്കാല മഹോത്സവം.
സുരക്ഷാ ക്രമീകരണം പൊലിസ് ഒരുക്കും. പൊങ്കാല ദിവസം വനിതാ പൊലിസിനെ ഉള്‍പ്പെടെ നിയോഗിക്കും. പൊടിയാടി ജംഗ്ഷനില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിക്കും. പട്രോളിംഗ് ശക്തമാക്കും. ആരോഗ്യവകുപ്പ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും.
കുടിവെള്ളം, ടോയ്ലറ്റ് സൗകര്യം എന്നിവ ഒരുക്കും. റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കും. മാലിന്യ സംസ്‌കരണത്തിന് സംവിധാനമൊരുക്കും. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളുടെ സേവനം ലഭ്യമാക്കും. ക്ഷേത്ര പരിസരത്ത് വില്‍ക്കുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കും.
 വിവിധ ഡിപ്പോകളില്‍ നിന്ന് കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തും. എക്‌സൈസ്  പെട്രോളിംഗ് ശക്തമാക്കും. റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തിയായതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.  തിരുവല്ല തഹസില്‍ദാര്‍ ജോബിന്‍ കെ ജോര്‍ജ്, സീനിയര്‍ സൂപ്രണ്ട് കെ. എസ് സിറോഷ്, ജൂനിയര്‍ സൂപ്രണ്ട്  ജി. രശ്മി, ക്ഷേത്ര ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date