Skip to main content

റേഷന്‍ കാര്‍ഡ് മുന്‍ഗണന-മുന്‍ഗണനേതരപരിധി നിശ്ചയിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ പുതുക്കണം: മനുഷ്യാവകാശ കമ്മീഷന്‍ • ലഭിച്ച 44 പരാതികളില്‍ 10 എണ്ണം തീര്‍പ്പാക്കി

 

റേഷന്‍ കാര്‍ഡിലെ മുന്‍ഗണന-മുന്‍ഗണനേതര പരിധി നിശ്ചയിക്കുന്നതില്‍ കാലാനുസൃതമായി പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിരീക്ഷണം. തിരൂര്‍ റസ്റ്റ് ഹൗസില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങില്‍ മലപ്പുറം സ്വദേശിനി സൈനബയുടെ പരാതി പരിഗണിക്കവെയാണ് കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് മാനദണ്ഡങ്ങള്‍ മാറേണ്ടതുണ്ടെന്ന് കമ്മീഷന്‍ നിരീക്ഷിച്ചത്. മകളുടെ ഭര്‍ത്താവിന്റെ പേരില്‍ കാറുണ്ടെന്നതും താമസിക്കുന്ന വീട് ആയിരം ചതുരശ്ര അടിയില്‍ കൂടുതലാണെന്നതുമാണ് ഇവര്‍ക്ക് മുന്‍ഗണന കാര്‍ഡ് നല്‍കാതിരിക്കാന്‍ ഇടയാക്കിയെന്ന റിപ്പോര്‍ട്ട് പരിഗണിക്കാനാവില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. കേരളത്തില്‍ ആയിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടുകളില്ലാത്തവര്‍ വിരളമാണെന്നും വീടിന്റെ വലിപ്പം അടിസ്ഥാനമാക്കി വരുമാനം കണക്കാക്കാനാവില്ലെന്നും കമ്മീഷന്‍ നിരീക്ഷിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയ സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജ അക്കൗണ്ടും അശ്ലീല ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ജില്ലാ പോലീസ് മേധാവിയോട് അന്വേഷണത്തിനായി കമ്മീഷന്‍ ഉത്തരവിട്ടു. പാലമേട് വിവേകാനന്ദ കോളേജില്‍ രാഷ്ട്രീയ പ്രേരിതമായി വിദ്യാര്‍ത്ഥികളെ പുറത്താക്കിയെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല രജിസ്ട്രാറോട് റിപ്പോര്‍ട്ട് നല്‍കാനും കോളേജ് പ്രിന്‍സിപ്പലിനോട് വിശദീകരണം നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.
രാവിലെ ആരംഭിച്ച സിറ്റിങില്‍ പരിഗണിച്ച 44 പരാതികളില്‍ 10 എണ്ണത്തില്‍ കമ്മീഷന്‍ തീര്‍പ്പ് കല്‍പ്പിച്ചു.

 

date