Skip to main content
അട്ടപ്പാടി ചീരക്കടവില്‍ നിര്‍മിച്ച ചെറുധാന്യ സംസ്‌കരണശാലയുടെ ഉദ്ഘാടനം

ആരോഗ്യമുള്ള അട്ടപ്പാടി സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി പി. പ്രസാദ്

ആരോഗ്യമുള്ള അട്ടപ്പാടിയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതിനായി മില്ലറ്റ് ഗ്രാമം പദ്ധതിയെ ഘട്ടം ഘട്ടമായി അട്ടപ്പാടിയിലെ എല്ലാ ഊരുകളിലും വ്യാപിപ്പിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. അട്ടപ്പാടി ചീരക്കടവില്‍ നിര്‍മിച്ച ചെറുധാന്യ സംസ്‌കരണശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അട്ടപ്പാടിയിലെ 73 ഊരുകള്‍ കേന്ദ്രീകരിച്ചാണ് മില്ലറ്റ് ഗ്രാമം പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൃഷി മന്ത്രിയായിരുന്ന വി.എസ് സുനില്‍കുമാര്‍ മുന്‍കൈയെടുത്ത് ഷംസുദീന്‍ എം.എല്‍.എയും ചേര്‍ന്ന് തുടക്കമിട്ട മില്ലറ്റ് പദ്ധതിയില്‍ കൃഷി വിജയമായി ചെയ്യുന്നുണ്ടെങ്കിലും അട്ടപ്പാടിയിലെ കര്‍ഷകര്‍ കൃഷി ചെയ്യുന്ന ധാന്യങ്ങള്‍ കോയമ്പത്തൂര്‍ കൃഷി വിജഞാന കേന്ദ്രത്തിലെത്തിച്ച് സംസ്‌കരിച്ച് മൂല്യവര്‍ധിത ഉത്പ്പന്നങ്ങളാക്കി കൊണ്ടുവരുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇത് മാറ്റിയെടുക്കാനും അട്ടപ്പാടിയുടെ മണ്ണില്‍ വിളവെടുക്കുന്ന ചെറുധാന്യങ്ങള്‍ അട്ടപ്പാടിയില്‍ തന്നെ സംസ്‌ക്കരണശാല നിര്‍മിച്ച് ഉത്പന്നങ്ങളാക്കി മാറ്റുക ലക്ഷ്യമിട്ടാണ് സംസ്‌കരണ ശാല യാഥാര്‍ത്ഥ്യമാക്കിയത്. ആധുനിക കാലത്ത് പരമ്പരാഗത കൃഷിയില്‍ നിന്ന് മാറിപ്പോകുന്ന അവസ്ഥയുണ്ടായതാണ് അട്ടപ്പാടിയിലെ ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചത് എന്ന കണ്ടെത്തലില്‍ നിന്നാണ് മില്ലറ്റ് ഗ്രാമം പദ്ധതി യഥാര്‍ത്ഥ്യമായത് എന്നും മന്ത്രി പറഞ്ഞു.

മറ്റെല്ലാ ധാന്യങ്ങളെക്കാളും മൂല്യമുള്ളതും ഗുണമേറിയതും ആരോഗ്യം നല്‍കുന്നതും ചെറുധാന്യങ്ങളാണ്. ഇന്ന് ലോകം ചെറുധാന്യങ്ങളിലേക്ക് കണ്ണുവെച്ചിരിക്കുന്ന കാലമാണ്. 2023 അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി ആചരിക്കാന്‍ പോവുകയാണ്. ലോകത്തിനുമുന്നില്‍ അട്ടപ്പാടി മില്ലറ്റ് ഗ്രാമമായിരിക്കുന്നു എന്ന് തല ഉയര്‍ത്തി പറയാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും അട്ടപ്പാടി ഉത്പ്പന്നങ്ങള്‍ കയറ്റി അയക്കാനുള്ള അനന്തമായ സാധ്യതകളുണ്ട്. കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കാന്‍ കഴിയുന്ന രീതിയിലേക്ക് ചെറുധാന്യ കൃഷിയെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷണങ്ങളില്‍ വിഷാംശം ചേര്‍ന്നിരിക്കുന്ന വാര്‍ത്തകള്‍ കേവലം ഒരു വാര്‍ത്തയായി മാത്രമാണ് നാം കാണുന്നത്. പച്ചക്കറികളില്‍ അനുവദിനീയമായതിലും കൂടുതല്‍ അളവില്‍ രാസകീടനാശിനി ഉപയോഗിക്കുണ്ട്. അത് വലിയ അപകടമാണ്. മാരകമായ പല അസുഖത്തിന്റെയും കാരണം അതാണ്. നമുക്ക് ആവശ്യമുള്ളതെല്ലാം നമ്മളുണ്ടാക്കുന്ന രീതിയിലേക്ക് മാറണം അങ്ങനെയെങ്കില്‍ മാത്രമേ മാരകമായ രോഗങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കൂ. ചെറുധാന്യങ്ങള്‍ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതോടെ അട്ടപ്പാടിയിലെ ശിശുമരണനിരക്കില്‍ കുറവ് രേഖപ്പെടുത്തിയിട്ടുള്ളതായി ആരോഗ്യ വകുപ്പിന്റെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. സമയബന്ധിതമായി കര്‍ഷകര്‍ക്ക് പണം നല്‍കി ധാന്യങ്ങള്‍ സംഭരിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചനയിലുണ്ട്. അത് എത്രയും വേഗം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

അട്ടപ്പാടിയില്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കും

അട്ടപ്പാടി ഗോട്ട് ഫാമില്‍ ലഭ്യമായിട്ടുള്ള അഞ്ചേക്കര്‍ സ്ഥലത്തില്‍ കേന്ദ്ര സഹായത്തോടുകൂടി ഇന്‍ക്യുബേഷന്‍ സെന്റര്‍ ഉടന്‍തന്നെ യാഥാര്‍ത്ഥ്യമാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം അതിനായി നല്‍കി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം കൂടി ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. അഗളി പഞ്ചായത്തിലെ വേട്ടമൂപ്പന്‍, ഷോളയൂര്‍ പഞ്ചായത്തിലെ മശണന്‍ മണ്ടി, പുതൂര്‍ പഞ്ചായത്തിലെ ദീപ ജയശങ്കര്‍ തുടങ്ങിയ കര്‍ഷകരെയും മികച്ച പിന്നണിഗായികക്കുള്ള ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയെയും മന്ത്രി ആദരിച്ചു. മുന്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, കൃഷി വകുപ്പ് സെക്രട്ടറി ബി. അശോക്, സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.കെ. സരസ്വതി, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
 

date