Skip to main content

സംഘ കൃഷി പ്രോത്സാഹിപ്പിച്ച് കഠിനംകുളം കുടുംബശ്രീ

 

> ജോലിഭാരം കുറയ്ക്കുകയും വരുമാനം വര്‍ധിപ്പിക്കുകയുമാണ് സംഘ കൃഷിയിലൂടെ ലക്ഷ്യമിടുന്നത് .  

> സംഘങ്ങള്‍ക്ക് കുടുംബശ്രീയില്‍ നിന്നും സബ്‌സിഡി അനുവദിക്കും. 

കഠിനംകുളം പഞ്ചായത്തിലെ കുടുംബശ്രീ അംഗമായ മേരി ഐലീനയുടെ അറുപത് സെന്റ്  പുരയിടത്തില്‍ നിറയെ അലങ്കാര ചെടികളാണ്. മെസെഞ്ചേന റെസീന മറാന്ത തുടങ്ങി പുഷ്പാലങ്കാരത്തിന്റെ ഭാഗമായും അല്ലാതെയും ഉപയോഗിക്കാവുന്ന  വിദേശികളായ വിവിധ ഇനം അലങ്കാര ചെടികളാണ് ഇവിടെയുള്ളത്. വില്‍പ്പനയ്ക്ക് പുറമെ ഇവ പല സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ചും അലങ്കാര ചെടികള്‍ ഇവിടെ നിന്നു ലഭിക്കും.

കുടുംബശ്രീയുടെ സംഘ കൃഷി എന്ന ആശയത്തിലൂടെയാണ് ചെറിയ തോതില്‍ ആരംഭിച്ച ഈ വ്യവസായം     ലക്ഷങ്ങള്‍ സമ്പാദിക്കുന്ന നിലയിലേക്ക് ഉയര്‍ന്നത്. കഠിനംകുളം കുടുംബശ്രീയില്‍ അംഗങ്ങളായ നാല് പേരാണ് ഈ സംഘത്തിലുള്ളത്.  

. ചെടി നട്ടുപിടിപ്പിക്കുന്നതും പരിപാലിക്കുന്നതുമെല്ലാം ഇവര്‍ നാലു പേരും ഒന്നിച്ചു തന്നെ. ആഴ്ചയില്‍ രണ്ട് ദിവസംഅലങ്കാര സസ്യങ്ങളുടെ ഇലകള്‍ മുറിച്ച്, വൃത്തിയാക്കി ആവശ്യക്കാര്‍ക്ക് നല്‍കുന്നു. ഇതു കൂടാതെ അലങ്കാര ചെടികളുടെ തൈകളും ഇവിടെ ലഭ്യമാണ്. 

നിലവില്‍ 20,000 രൂപയാണ് ഇവര്‍ക്ക് കുടുംബശ്രീയില്‍ നിന്നും സബ്‌സിഡി ഇനത്തില്‍ ലഭിച്ചത്. ഇതിനു പുറമെ ബാങ്ക് വായ്പയും എടുത്തിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ തുക സബ്‌സിഡിയായി അനുവദിക്കും. സീസണ്‍ സമയത്ത്  25 ലക്ഷം രൂപ വരെ ലഭിച്ചിട്ടുണ്ടെന്ന്  ഈ കര്‍ഷകര്‍ പറയുന്നു. 
ജോലിഭാരം കുറയ്ക്കുകയും വരുമാനം വര്‍ദ്ധിപ്പിക്കുകയുമാണ് സംഘ കൃഷിയിലൂടെ കഠിനംകുളം പഞ്ചായത്ത് ലക്ഷ്യമിടുന്നത് . നാലോ അഞ്ചോ പേരടങ്ങുന്ന ചെറുസംഘങ്ങളായാണ് സംഘകൃഷി ചെയ്യുന്നത്. സംഘത്തിലെ അംഗങ്ങളുടെ പുരയിടങ്ങളിലോ പാട്ടത്തിനെടുത്ത ഭൂമിയിലോ സംഘകൃഷി ചെയ്യാവുന്നതാണ് .നെല്‍കൃഷി , നഴ്‌സറികള്‍, കന്നുകാലി ഫാം,  മത്സ്യകൃഷി തുടങ്ങി പലതരം സംരംഭങ്ങള്‍ സംഘകൃഷിയിലൂടെ കഠിനംകുളം പഞ്ചായത്തില്‍ നടത്തി വരുന്നു. ചിലവുകളും ലാഭവും തുല്യമായി വീതിക്കുന്നത് സംഘത്തിലെ അംഗങ്ങള്‍ക്ക് സഹായകരമാകും. ബാങ്കില്‍ നിന്ന് വായ്പ ലഭിക്കുന്ന തുകയ്ക്ക് പുറമെ കുടുംബശ്രീയില്‍ നിന്നും സബ്‌സിഡിയായി  ലഭിക്കുന്ന തുകയും സംഘങ്ങള്‍ക്ക് ആശ്വാസമാണ്. ഒരോ കൃഷിയുടെയും ചെലവിനനുസരിച്ച് തുക ജില്ലാ മിഷനില്‍ നിന്നാണ് അനുവദിക്കുന്നത് .

പുതുക്കുറിച്ചിയില്‍ ഫാം നടത്തുന്ന സീനയും സംഘാംഗങ്ങളും വിജയപാത കണ്ടെത്തിയവരാണ്.  അഞ്ചു പേരടങ്ങുന്ന ഇവര്‍ സംഘകൃഷിയിലൂടെ  ജീവിത മാര്‍ഗം കണ്ടെത്തി. പശു, ആട,് കോഴ,ി താറാവ് എന്നിവയ്ക്ക് പുറമെ തീറ്റപ്പുല്ല് കൃഷിയും ഈ ഫാമില്‍ നടത്തിവരുന്നു. പാട്ടത്തിനെടുത്ത ഭൂമിയില്‍ നടത്തിവരുന്ന ഈ ഫാമിലെ ജോലികള്‍ സംഘത്തിലെ അഞ്ച് പേരും പങ്കിട്ട് ചെയ്യുന്നു. ഫാമില്‍ നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങള്‍ക്കായി ഫാമിനോട് ചേര്‍ന്ന് പ്രവൃത്തിക്കുന്ന കടയില്‍ വിപണി ഒരുക്കിയിട്ടുണ്ട്. ചിലവുകള്‍ക്ക് പുറമെ പ്രതിമാസം കുറഞ്ഞത് 25,000 രൂപ വരെ ലഭിക്കുമെന്ന് ഇവര്‍ പറയുന്നു.

 20 ഓളം സംഘങ്ങളാണ്  കഠിനംകുളം പഞ്ചായത്തില്‍ നിലവില്‍ സംഘകൃഷി നടത്തുന്നത്. ഒറ്റയ്ക്ക് ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍  കഴിയാത്ത ധാരാളം പേര്‍ സംഘ കൃഷിയിലൂടെ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ മുന്നോട്ടു വരുന്നതായി കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സൂസമ്മ ജോണ്‍ പറഞ്ഞു.
(പി.ആര്‍.പി. 2032/2018)

date