Skip to main content

പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം : വിശദ അന്വേഷണത്തിന് നിർദേശം

 

പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി.
 ജില്ലാ കളക്ടർ വിളിച്ചു ചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ  അടിയന്തര യോഗത്തിലാണ് ഈ നിർദേശം.

ഇത് കൂടാതെ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിൽ  മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ് ,വാട്ടർ അതോറിറ്റി, ഫിഷറീസ് എന്നീ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി ഒരാഴ്ചക്കകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും

മഴമൂലം പാതാളം റെഗുലേറ്റർ ബ്രിഡ്ജിൻ്റെ  ഷട്ടറുകൾ തുറന്നതിനാൽ ഉപ്പുവെള്ളവുമായി ചേർന്ന് ജലത്തിൽ ഓക്സിജൻ്റെ അളവ് പെട്ടെന്ന് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാകാം  മത്സ്യങ്ങൾ ചത്തുപൊങ്ങാനിടയായത് എന്നാണ്  മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. 

 എന്നാൽ പ്രദേശം ഒരു വ്യവസായ മേഖലയായതിനാൽ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിവിട്ടതിൻ്റെ ഫലമായാണോ ഇത് സംഭവിച്ചതെന്ന്  CCTV കാമറ ദൃശ്യങ്ങൾ  അടക്കം പരിശോധിച്ച് കുറ്റക്കാരായ സ്ഥാപനങ്ങൾ  അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ അടിയന്തരമായി സ്വീകരിച്ച് റിപ്പോർട്ട് ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെൻ്റൽ എഞ്ചിനീയർക്ക് ജില്ലാ കളക്ടർ  നിർദേശം നൽകിയിട്ടുണ്ട്.

സംഭവസ്ഥലത്തെ ജലത്തിൻ്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകൾ മലിനീകരണ നിയന്ത്രണ ബോർഡ്  ശേഖരിച്ചിട്ടുണ്ട്. അത് കുഫോസ് സെൻട്രൽ ലാബിലേക്ക് പരിശോധനക്കായി നൽകിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്നറിയുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകും.

മത്സ്യസമ്പത്തിൻ്റെ  നാശനഷ്ടം കണക്കാക്കി ഫിഷറീസ് ഡയറക്ടർക്ക് 3 ദിവസത്തിനകം സമർപ്പിക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും നിർദ്ദേശം നൽകി.
 

date