Skip to main content

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനുഅരികെ ന്യുനമര്‍ദ്ദം; ജാഗ്രത വേണം- ജില്ലാ കലക്ടര്‍

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനു അരികെ ന്യുനമര്‍ദ്ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ അടുത്ത 5 ദിവസം ഇടി / മിന്നല്‍ / കാറ്റ് സഹിതം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പ് കണക്കിലെടുത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് മുന്നറിയിപ്പ് നല്‍കി. 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. മെയ് 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ട്.

 

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യുനമര്‍ദ്ദം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യുനമര്‍ദ്ദമായി മാറി. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിച്ചു മെയ് 24 ഓടെ മധ്യബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യത. മെയ് 25 ന് രാവിലെയോടെ മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും തുടര്‍ന്ന് ബംഗ്ലാദേശ്-സമീപ പശ്ചിമബംഗാള്‍ തീരത്ത് തീവ്ര ചുഴലിക്കാറ്റായി മെയ് 26 നു വൈകിട്ടോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കി.  

date