Skip to main content

ട്രോളിംഗ് നിരോധനം ജൂൺ ഒമ്പത് അർധരാത്രി മുതൽ; നിരീക്ഷണം ശക്തമാക്കും 

ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെയുള്ള ട്രോളിംഗ് നിരോധന കാലയളവിൽ കേരള തീരത്ത് മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടുള്ളതല്ലെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ട്രോളിംഗ് നിരോധന കാലയളവിൽ കടലോരമേഖലകളിൽ പോലീസ് നിരീക്ഷണവും  കടൽ നിരീക്ഷണവും ശക്തമാക്കുന്നതിന് എഡിഎം ഇൻ ചാർജ് കെ. വി. ശ്രുതിയുടെ അധ്യക്ഷതയിൽ ചേർന്ന ട്രോളിംഗ് നിരോധന മുന്നൊരുക്ക യോഗം തീരുമാനിച്ചു. സുരക്ഷമാനദണ്ഡങ്ങൾ കർശനമാക്കിയതിനാൽ പരമ്പരാഗത യാനങ്ങളിൽ ആധാർ, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവഉള്ള തൊഴിലാളികളെ മാത്രം മത്സ്യബന്ധനത്തിന് ഉപയോഗിക്കാവൂ എന്ന് ഉടമകൾക്ക് നിർദേശം നൽകി.
ആയിക്കര മത്സ്യബന്ധന തുറമുഖത്ത് രാത്രി എട്ട് മണിക്ക് ശേഷം മത്സ്യത്തൊഴിലാളികളുടേതല്ലാത്ത വാഹനങ്ങൾ കടത്തിവിടുന്നത് നിരോധിക്കാനും പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങാനും തീരുമാനമായി.
 
ട്രോളിംഗ് നിരോധന കാലയളവിൽ രക്ഷപ്രവർത്തനത്തിനും കടൽ പെട്രോളിംഗിനും രണ്ട് ട്രോൾ ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.  ഇതിനായി മറൈൻ എൻഫോഴ്‌സ്മെന്റ്, പോലീസ്, സീ റെസ്‌ക്യൂ ഗാർഡുകൾ എന്നിവരുടെ സേവനം ലഭിക്കും. കൂടാതെ കോസ്റ്റ് ഗാർഡ്, നേവി എന്നിവയുടെ സഹായവും രക്ഷാപ്രവർത്തനത്തിന് ഉപയോഗപ്പെടുത്തും.

ആയിക്കര മാപ്പിളബേ മത്സ്യബന്ധന തുറമുഖത്ത്  രക്ഷാപ്രവർത്തനത്തിന്  ഫൈബർ യാനം, ജീവൻ രക്ഷാഉപകരണങ്ങൾ, ജിപിഎസ്, വയർലെസ് എന്നിവ ഉൾപ്പെടുന്ന മറൈൻ റെസ്‌ക്യൂ യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. ബേപ്പൂർ കേന്ദ്രീകരിച്ചുള്ള മറൈൻ ആംബുലൻസ് സേവനം അടിയന്തിര ഘട്ടത്തിൽ പ്രയോജനപ്പെടുത്താം.
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂം കണ്ണൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചു. ഫോൺ: 0497 2732487 

ട്രോളിംഗ് നിരോധനം: സംബന്ധിച്ച മറ്റു നിർദ്ദേശങ്ങൾ 
നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ 1980 ലെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നിയമ നടപടികൾ സ്വീകരിക്കും. ട്രോളിംഗ് നിരോധനം തുടങ്ങുന്ന ജൂൺ ഒമ്പതിന്     അർധരാത്രി 12 മണിക്ക് മുമ്പായി എല്ലാ ബോട്ടുകളും ഹാർബറുകളിൽ പ്രവേശിക്കണം. നിരോധനം 
അവസാനിക്കുന്ന ജൂലൈ 31 അർധരാത്രി 12 മണിക്ക് ശേഷം മാത്രമേ മത്സ്യ ബന്ധനത്തിന് പുറപ്പെടുവാൻ പാടുള്ളൂ.
കേരള തീരത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകൾ ജൂൺ ഒമ്പതിന് മുമ്പായി തീരം വിട്ട് പോകേണ്ടതാണ്. 
ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ഇൻബോർഡ് വള്ളങ്ങൾ (താങ്ങുവള്ളം) ഒരു കാരിയർ വള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
രണ്ട് വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് അഥവാ ഡബിൾ നെറ്റ് കർശനമായും നിരോധിച്ചിട്ടുള്ളതും ശിക്ഷാർഹവുമാണ്. വളർച്ച എത്താത്ത ചെറു മത്സ്യങ്ങളെ  പിടിക്കുന്നത് കർശനമായി നിരോധിച്ചതും ശിക്ഷാർഹവുമാണ്.മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന എല്ലാ യാനങ്ങളും മതിയായ സുരക്ഷാ ഉപകരണങ്ങളും  രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ്, ആധാർ കാർഡ് എന്നിവ കരുതേണ്ടതാണ്.
സർക്കാറിൽ നിന്നുമുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ അനുസരിച്ച് മാത്രം മത്സ്യബന്ധനത്തിന് പുറപ്പെടുക.
നിയമാനുസൃതം സൂക്ഷിക്കാവുന്ന സാധന സാമഗ്രികൾ ഒഴിച്ചുള്ള യാതൊന്നു-യാനങ്ങളിൽ സൂക്ഷിക്കാനോ   കൈമാറ്റം ചെയ്യാനോ പാടില്ല.
വാർത്താ വിനിമയ നാവിഗേഷൻ ഉപകരണങ്ങൾ (ജി.പി.എസ്, വയർലെസ്) എന്നിവ യാനത്തിൽ 
കരുതേണ്ടതാണ്.  അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പർ, മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ആധാർ എന്നിവ കൈയ്യിൽ കരുതേണ്ടതാണ്.കടലിൽ സംഭവിക്കുന്ന എല്ലാവിധ അപകടങ്ങളും യഥാസമയം ഫിഷറീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കണം. 
യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആർ ജുഗ്‌നു ട്രോളിംഗ് നിരോധനത്തിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിച്ചു. ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.

date