Skip to main content
ഫിഷറീസ് സ്കൂൾ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ അഴീക്കലിൽ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം കെ വി സുമേഷ് എംഎൽഎ നിർവഹിക്കുന്നു.

അറിവിന്റെ തിരയിളക്കം; ഫിഷറീസ് സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു 

സംസ്ഥാനത്തെ ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഫിഷറീസ് സ്‌കൂളുകളിലെ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ അഴീക്കലില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം കെ.വി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 10 ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകളിലേക്ക് പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നതിന്റെ ഭാഗമായാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് നിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാനമായ ദൗത്യമാണെന്ന് എംഎല്‍എ പറഞ്ഞു. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളെ മികച്ച പഠനകേന്ദ്രമായി മാറ്റുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയില്‍ സാമൂഹികവും സാമ്പത്തികവും വൈജ്ഞാനികവുമായ മുന്നേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിലൂടെ പഠനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ടൈഡ് - കേരള പദ്ധതിയും ആരംഭിച്ചു.

19 വിദ്യാര്‍ഥികളാണ് ഈ അധ്യയന വര്‍ഷത്തില്‍ പുതിയതായി പ്രവേശനം നേടിയത്. പരിപാടിയില്‍ സ്‌കൂള്‍ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍, ടെക്സ്റ്റ്ബുക്കുകള്‍, നോട്ട്ബുക്കുകള്‍, പേന തുടങ്ങിയ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ച ജാന്‍വിയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൊമെന്റോ നല്‍കി അഭിനന്ദിച്ചു. പ്രവേശനോത്സവത്തെ തുടര്‍ന്ന് സമഗ്ര വിദ്യാഭ്യാസത്തിന്റെ ഭാഗമായി റോഡ് സുരക്ഷയെക്കുറിച്ച് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സി.കെ സുജിത് ക്ലാസ്സെടുത്തു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് അധ്യക്ഷനായി. ഫിഷറീസ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ പി.വി പ്രീത, ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രധാനധ്യാപിക കെ.വി ജീന, വാര്‍ഡ് മെമ്പര്‍ ടി.കെ ഷബീന, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ ബി രജിത്ത്, പിടിഎ പ്രസിഡന്റ് എന്‍ മനോജ്, എസ് എം സി ചെയര്‍മാന്‍ ഇ ശിവദാസന്‍, എന്‍ അഭിലാഷ തുടങ്ങിയവര്‍ സംസാരിച്ചു.

date