Skip to main content

ബാലവേലക്കെതിരെ ബോധവത്കരണവുമായി തൊഴിൽ വകുപ്പ്

കീഴ്മാട് ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

 

 ബാലവേലയ്ക്കെതിരെ പ്രതിരോധം ശക്തമാക്കി തൊഴിൽ വകുപ്പ്. അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. "പുരോഗതി വ്യക്തമാണ്, പക്ഷെ ഇനിയും ഒരുപാട് ചെയ്യാനുണ്ട്,നമുക്ക് ശ്രമങ്ങൾ വേഗത്തിലാക്കാം" എന്ന മുദ്രാവാക്യം ഉയർത്തി കീഴ്മാട് ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

കേരള പോലീസ്, ജില്ലാ പട്ടിക ജാതി വികസന ഓഫീസ് എന്നിവരുടെ സഹകരണത്തോടെ പരിപാടി അഡീഷണൽ സുപ്രണ്ട് ഓഫ് പോലീസ് എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബർ ഓഫീസർ(ജനറൽ) എം.എം. ജോവിൻ ക്ലാസ് നയിച്ചു.

ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെൻ്റ്) പി.ജി. വിനോദ് കുമാർ പരിപാടിയിൽ അധ്യക്ഷനായി. 

 

സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ ബാലവേല വിമുക്ത സംസ്ഥാനത്തിന്റെ ഭാഗമായി ആദ്യ ബാലവേല വിമുക്ത ജില്ലയായി എറണാകുളത്തെ മാറ്റാനാണ് തൊഴിൽ വകുപ്പ് ഊർജ്ജിത ശ്രമങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബവുമായി എത്തുന്ന അതിഥി തൊഴിലാളികളുടെ മക്കൾക്ക് ആവശ്യമായ വിദ്യാഭ്യാസം നൽകാൻ തൊഴിൽ വകുപ്പ് ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് വിവിധ വകുപ്പുകളുടെ സഹായത്തോടെ നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

വിദ്യാലയങ്ങളിൽ ബാലവേല വിരുദ്ധ പ്രതിജ്ഞ,അതിഥി തൊഴിലാളികളുടെ കാമ്പുകളിൽ അവരുടെ ഭാഷകളിൽ ബോധവൽക്കരണ ക്ലാസ്, ഫാക്ടറികളിലും സ്വകാര്യ സ്ഥാപനങ്ങളിലും ബാലവേല വിരുദ്ധ നിയമമനുസരിച്ചുള്ള പരിശോധനകൾ,പോസ്റ്റർ കാമ്പയിനുകൾ തുടങ്ങി വിവിധതരം പ്രചാരണ പരിപാടികൾ എന്നിവ ജില്ലയിൽ സംഘടിപ്പിച്ച് വരുകയാണ്.

 

ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് സോണി. ജെ.ചക്കാലക്കൽ ആലുവ ലേബർ ഓഫീസർ എൻ. ജെ.ലൂവിത്ത ജാൻസി, സ്റ്റുഡൻസ് പോലീസ് കേഡറ്റ് അഡിഷണൽ ജില്ലാ നോഡൽ ഓഫീസർ പി.എസ് മുഹമ്മദ്‌ അഷ്‌റഫ്‌, ഹെഡ്മിസ്ട്രസ് എം.ആർ ബോബി, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് വി.എസ് ശിഹാബ്, അധ്യാപകനായ കെ.ബി ജിബിമോൻ എന്നിവർ സംസാരിച്ചു.

date