Skip to main content

പുത്തന്‍ സാമ്പത്തിക നയങ്ങള്‍ പൊതുമേഖലാ ബാങ്കുകളെ ദുര്‍ബലമാക്കുന്നു: പി.പി സുനീര്‍ എം.പി

 ഉദാരവത്കരണ നയങ്ങള്‍  പൊതുമേഖല ബാങ്കുകളെ ദുര്‍ബലപ്പെടുത്തുകയും  സ്വകാര്യബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെന്ന് പി.പി. സുനീര്‍ എം.പി. മഹേന്ദ്രപുരി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തില്‍ ധനകാര്യ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന്   അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയില്‍  കഴിഞ്ഞ വര്‍ഷം കൂടുതല്‍ ബ്രാഞ്ചുകള്‍ വന്നത്  സ്വകാര്യ മേഖലയിലാണ്.  ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് നിന്നും കിട്ടാത്ത വരുമാനമാണ് കേരളത്തില്‍ നിന്ന് പൊതുമേഖല ബാങ്കുകള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഗ്രാമീണ മേഖലകളില്‍ പൊതുമേഖല ബാങ്കുകളുടെ ബ്രാഞ്ചുകള്‍ നിര്‍ബന്ധമായും വന്നാല്‍ തട്ടിപ്പുകള്‍ കുറയ്ക്കാനാവുമെന്നും എംപി പറഞ്ഞു.

ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ ലത അധ്യക്ഷത വഹിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ മലപ്പുറം അഞ്ജന ദേവ്, വി.എസ്. അഖില്‍, തിരുവനന്തപുരം ആര്‍.ബി.ഐ എല്‍.ഡി.ഒ, എഫ്.ഐ.ഡി.ഡി. വി.എസ് അഖില്‍, കനറാ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പുലി സായി കൃഷ്ണ, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ മുഹമ്മദ് റിയാസ്, മലപ്പുറം ലീഡ് ബാങ്ക് മാനേജര്‍ സി.ആര്‍. ബിനോയ് എന്നിവര്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തു.

പ്രവാസി നിക്ഷേപത്തില്‍ ജില്ലയില്‍ 13.72 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ അഡ്വാന്‍സ് ഇനത്തില്‍ 1289316 ലക്ഷം രൂപ ഉണ്ടായിരുന്നത് ഈ സാമ്പത്തിക വര്‍ഷം അവസാനത്തില്‍ 1466152 ലക്ഷം ആയി ഉയര്‍ന്നു. ആകെ നിക്ഷേപത്തില്‍ 8.44 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2024ല്‍ 5531802 ലക്ഷം രൂപയായിരുന്നത് ഈ വര്‍ഷം അവസാനിക്കുമ്പോള്‍ 5998585 ലക്ഷമായി ഉയര്‍ന്നു.

ആകെ വായ്പാ നിക്ഷേപ അനുപാതത്തില്‍ 10.67 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2024-25 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍
3691614 ലക്ഷമായിരുന്നത് 4085365 ലക്ഷമായി ഉയര്‍ന്നു. കാഷ്യല്‍ ഡെപ്പോസിറ്റ് അനുപാതത്തില്‍ 0.25 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 68.27 ഉണ്ടായിരുന്നത് ഇത്തവണ 68.11 ലക്ഷമായി കുറഞ്ഞു.

പ്രാഥമിക മേഖലയില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 940000 ലക്ഷം രൂപയാണ് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 138 ശതമാനം നേട്ടമുണ്ടാക്കി. 1295463 ലക്ഷം രൂപയുടെ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞു. ദ്വിതീയ മേഖലയില്‍ 400000 ലക്ഷം രൂപ ലക്ഷ്യമിട്ടത് 401222 ലക്ഷം രൂപയിലെത്തി. നൂറ് ശതമാനം നേട്ടം കൈവരിച്ചു. തൃതീയ മേഖലയില്‍ 150000 ലക്ഷം ലക്ഷ്യമിട്ടത് 122142 ലക്ഷം രൂപ കൈവരിച്ച് 81 ശതമാനം നേട്ടമുണ്ടാക്കിയെന്നും യോഗം വിലയിരുത്തി.

date