Skip to main content

പി.സി.പി.എന്‍.ഡി.ടി. ആക്ട്: ഉപദേശക സമിതി യോഗം ചേര്‍ന്നു

ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗനിര്‍ണ്ണയം തടയുന്നതിനുള്ള പി.സി.പി.എന്‍.ഡി.ടി ആക്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാതല ഉപദേശക സമിതി യോഗം ചേര്‍ന്നു. ജില്ലയിലെ സ്‌കാനിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ യോഗത്തില്‍ പുതുതായി 11 സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനും നാലു സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കാനും തീരുമാനിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. എ. ഷിബുലാലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

പരിശോധനകള്‍ പൂര്‍ത്തിയാക്കിയ മൗലാന ഹോസ്പിറ്റല്‍, മോങ്ങം ഇക്‌റ മെഡിക്കല്‍ സെന്റര്‍, പുത്തനത്താണി സുപ്രിയ ഹോസ്പിറ്റല്‍, നിലമ്പൂര്‍ ക്യൂര്‍ ആന്‍ഡ് കണക്ട് ഹെല്‍ത്ത് കെയര്‍, റേഡിയന്റ് സകാന്‍സ് മങ്കട, മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രി, ചങ്ങരംകുളം എലൈറ്റ് സ്‌കാന്‍ ആന്‍ഡ് ലബോറട്ടറി ഉള്‍പ്പെടെ ഏഴ് സ്ഥാപനങ്ങള്‍ക്കാണ് പുതുതായി ലൈസന്‍സ് അനുവദിച്ചത്. കൂടാതെ പരപ്പനങ്ങാടി ജെ.എസ് മിഷന്‍ ആശുപത്രി, എടവണ്ണ ഇ.എം.സി ആശുപത്രി, മഞ്ചേരി കൊരമ്പയില്‍ ആശുപത്രി, എടക്കര എക്സ് സ്പോട് സ്‌കാന്‍ എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കി.

അതേസമയം, അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയിട്ടും ലൈസന്‍സ് പുതുക്കുന്നതില്‍ വീഴ്ചവരുത്തിയ പെരിന്തല്‍മണ്ണ എ.ആര്‍.എം.സി, നിലമ്പൂര്‍ ഡോ. ജോസീസ് ഡയഗ്നോട്ടിക് സെന്റര്‍, തിരൂര്‍ സിറ്റി ഹോസ്പിറ്റല്‍, മഞ്ചേരി ഡോ. റഹീന ഊരതൊടി എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇവരുടെ അപേക്ഷകള്‍ വീണ്ടും പരിശോധിച്ച് പുതിയ ലൈസന്‍സ് അനുവദിച്ചു. ലൈസന്‍സ് കാലാവധി കഴിയുന്നതിന് രണ്ടുമാസം മുന്‍പ് തന്നെ പുതുക്കാനുള്ള അപേക്ഷ ഡി.എം.ഒയ്ക്ക് സമര്‍പ്പിക്കണമെന്ന് സമിതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം ജില്ലയില്‍ അനധികൃതമായി ഏതെങ്കിലും സ്‌കാനിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

പുതുതായി ലൈസന്‍സ് നല്‍കുന്നതും പുതുക്കി നല്‍കുന്നതുമായ സ്ഥാപനങ്ങള്‍ക്ക് നിയമത്തെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും ഏകദിന പരിശീലന ക്ലാസുകള്‍ നല്‍കുന്നതിന് യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ മാസങ്ങളില്‍ ജില്ലയിലെ 90 ഓളം ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പരിശീലന ക്ലാസ് നല്‍കി.  ഫെബ്രുവരി 27ന് ചേര്‍ന്ന യോഗത്തിലെ തീരുമാനവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍  ലൈസന്‍സ് റദ്ദാക്കുന്നതിന് അപേക്ഷ നല്‍കിയ എടക്കരയിലെ പ്രശാന്ത് ഹോസ്പിറ്റലിന് പകരം പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ പ്രശാന്തി ഹോസ്പിറ്റല്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയതില്‍ സമിതി ഖേദം പ്രകടിപ്പിച്ചു. അഡ്വ. സുജാത വര്‍മ്മ, സാമൂഹ്യ പ്രവര്‍ത്തകരായ ഡോ. സജ്‌ന മോള്‍ ആമൃന്‍, ബീന സണ്ണി, ഗൈനക്കോളജിസ്റ്റ് ഡോ. അനുപമ, ശിശുരോഗവിദഗ്ദന്‍ ഡോ. മുജീബ് റഹ്‌മാന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍ പമീലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date