Skip to main content
.

വിധവകള്‍ക്ക് ഒരു കൈത്താങ്ങ്' പദ്ധതിക്ക് തുടക്കം വികസനം സാര്‍വത്രികമാക്കുക ലക്ഷ്യം- മന്ത്രി ബിന്ദുകൃഷ്ണ

വൈവിധ്യമാര്‍ന്ന, തദ്ദേശീയജനപ്രിയപദ്ധതികളിലൂടെ എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തൊഴില്‍, വനിതാ-ശിശുവികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു.  ‘കെപ്‌കോ ആശ്രയ' പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്‌കോ) തൃക്കരുവ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നടപ്പിലാക്കുന്ന 'വിധവകള്‍ക്കൊരു കൈത്താങ്ങ്' പദ്ധതിയുടെ ഉദ്ഘാടനം തൃക്കരുവ ശ്രീ ഭദ്രകാളിദേവിക്ഷേത്ര ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുയായിരുന്നു മന്ത്രി. ഗ്രാമങ്ങളിലെ സ്ത്രീകളുടെ സാമ്പത്തികസ്വയംപര്യാപ്തത ഉറപ്പാക്കാന്‍ വലിയതോതില്‍ സബ്സിഡി നല്‍കുന്ന ‘ക്ഷീരഗ്രാമ പദ്ധതി' ഉണ്ടാകും.  ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വിവിധ വികസനപദ്ധതികളുടെ പുരോഗതി വിലയിരുത്തി പൂര്‍ത്തീകരണം ഉറപ്പാക്കും. സാമ്പ്രാണിക്കോടി, പ്രാക്കുളം, തൃക്കരുവ പ്രദേശങ്ങളെ കോര്‍ത്തിണക്കി മുന്‍നിര വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള സാധ്യതകള്‍ പരിശോധഇക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
തൃക്കരുവ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിധവകള്‍ക്ക് ജീവിതോപാധിയും അധികവരുമാനവും ഉറപ്പാക്കുന്നതിനായി മുട്ടക്കോഴി കുഞ്ഞുങ്ങളെയും കോഴിത്തീറ്റയും സൗജന്യമായി വിതരണംചെയ്യുന്ന പദ്ധതിക്കാണ് തുടക്കമായത്. 1200 ഗുണഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആനുകൂല്യം ലഭിക്കുക. ഒരാള്‍ക്ക് 10 കോഴികളും മൂന്ന് കിലോ തീറ്റയുമാണ് വിതരണംചെയ്യുന്നത്. 70 ദിവസത്തിനുള്ളില്‍ മുട്ട ലഭിക്കുംവിധമാണ് പദ്ധതിക്ക് രൂപം നല്‍കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാര്‍ഷല്‍ അധ്യക്ഷയായി. കെപ്‌കോ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. സെല്‍വ കുമാര്‍ പദ്ധതി വിശദീകരിച്ചു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രബാബു, ചിറ്റുമല ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ആര്‍. അനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശില്പ നായര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷംന നവാസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. ശ്രീകുമാര്‍, മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  (പി.ആര്‍.കെ നമ്പര്‍ 2004/2026)

 

date