Skip to main content

കെയര്‍ ഹോം: ജില്ലയില്‍ നിര്‍മിച്ചു നല്‍കിയത് 114 വീടുകള്‍

 

പ്രളയദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് വീടുവച്ച് നല്‍കുന്നതിന് സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയര്‍ ഹോം പദ്ധതിയിലൂടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ നിര്‍മിച്ചു നല്‍കിയത് 114 വീടുകള്‍. റാന്നി താലൂക്കില്‍ 34 വീടുകളും, കോഴഞ്ചേരിയില്‍ 15 ഉം, അടൂരില്‍ 24, തിരുവല്ലയില്‍ 41 വീടുകളുമാണ് നിര്‍മിച്ചത്. വീടിന്റെ വിസ്തൃതി 500 ചതുരശ്ര അടിയില്‍ കുറയരുതെന്നേ നിര്‍ദേശിച്ചിട്ടുള്ളൂവെന്നതിനാല്‍ എന്നാല്‍ പലയിടത്തും ഇതിലുംകൂടുതല്‍  വിസ്തീര്‍ണമുള്ള വീടുകളാണ് നിര്‍മിച്ചു നല്‍കിയത്. 

പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപകല്‍പന. വീടിന്റെ ഉറപ്പ്, പരിസ്ഥിതിയുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള അനുയോജ്യത തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍, കിണര്‍, കുടിവെള്ളം, വൈദ്യുതി, മാലിന്യ നിര്‍മാര്‍ജ്ജന സൗകര്യങ്ങള്‍, വൃത്തിയുള്ള പരിസരം, ഒരു കൊച്ചു പൂന്തോട്ടമോ അടുക്കളത്തോട്ടമോ തുടങ്ങിയവയും വീടിനോപ്പം വീട്ടുകാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

സഹകരണവകുപ്പിന്റെ കീഴില്‍ ജില്ലയില്‍ 64 സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണ് സഹകരണ സ്ഥാപനങ്ങള്‍ മുഖേന വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ഭവനനിര്‍മാണത്തിന് വീടൊന്നിന് അഞ്ച് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഇത്തരത്തില്‍ 4,36,63,900 രൂപ ചെലവഴിച്ചു. ഘട്ടംഘട്ടമായാണ് ഗുണഭോക്താക്കള്‍ക്ക് വീട് പണിയുന്നതിന് ആവശ്യമായ പണം നല്‍കിയത്.  

പുനരധിവാസ ഭവന നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന നിര്‍മാണം രണ്ട് തരത്തിലാണ് നടപ്പിലാക്കിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈപ്പറ്റികൊണ്ട് സ്വന്തം ഉത്തരവാദിത്വത്തോടെ വീട് നിര്‍മാണം ഏറ്റെടുക്കുക അല്ലെങ്കില്‍ സര്‍ക്കാര്‍ മേല്‍ നോട്ടത്തിലൂടെ ഭവന നിര്‍മാണം നടത്തുക. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍, വീടും പുരയിടവും നഷ്ടമായവര്‍, വീട് ഭാഗീകമായി കേടുപാടുണ്ടായവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് നഷ്ടപരിഹാരം ലഭ്യമാക്കിയത്. 75 ശതമാനത്തിലേറെ നാശനഷ്ടം സംഭവിച്ച വീടുകളെയാണു പൂര്‍ണമായി തകര്‍ന്നതായി കണക്കാക്കിയത്്. 30 ശതമാനത്തിനു മേല്‍ കേടുപാടുള്ള വീടുകളില്‍ പുനഃപരിശോധന നടത്തിയാണ് വീട് നിര്‍മിച്ചു നല്‍കിയത്.         (പിഎന്‍പി 1272/19)

date