ചെറായി പാടശേഖരത്തിലെ കർഷകർക്ക് ആശ്വാസമായി തൃശൂർ-മലപ്പുറം അതിർത്തി പങ്കിട്ട പുതിയ തോട്
തൃശൂർ-മലപ്പുറം അതിർത്തി പങ്കിടുന്ന പുന്നയൂർക്കുളം ചെറായി പാടശേഖരത്തിൽ പുതിയ തോടിന്റെ നിർമ്മാണം പൂർത്തിയായി. 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷിയാവശ്യങ്ങൾക്കുള്ള തോട് നിർമ്മാണം. കൃഷിക്ക് ആവശ്യമായ വെള്ളം സംഭരിക്കാൻ വേണ്ടി മാത്രമല്ല, അവശ്യമനുസരിച്ച് വെള്ളം കൂട്ടാനും കുറയ്ക്കാനും കഴിയുമെന്നതാണ് ഈ തോടിന്റെ പ്രത്യേകത. പുതിയ തോട് നിർമ്മാണത്തിലൂടെ മലപ്പുറം പാടശേഖരത്തിലേയും തൃശൂർ പാടശേഖരത്തിലേയും തോടുകൾ ബന്ധപ്പെടുത്തിയത് വഴി നീരൊഴുക്ക് കൂടുതൽ സുഗമമാകും.
ചെറായി പെരിഞ്ചാല് വരെയുണ്ടായിരുന്ന തോടാണ് മലപ്പുറം പാടശേഖരത്തിലെ തോടിന്റെ പടിഞ്ഞാറ് അതിർത്തിയിലേക്ക് കൂടി നീട്ടിയത്. 500 മീറ്റർ നീളത്തിൽ 2 മീറ്റർ വീതിയിലാണ് പുതിയ തോട് നിർമ്മിച്ചിരിക്കുന്നത്. പഞ്ചായത്തിലെ തന്നെ മറ്റ് പല തോടുകളും ഇത്തരത്തിൽ യോജിപ്പിച്ചിട്ടുണ്ടെന്നും ഇത് വഴി ജലലഭ്യത കുറവായിരുന്ന പ്രദേശങ്ങളിലെ കർഷകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സാധിക്കുമെന്നും പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് അറിയിച്ചു. തോട് നിർമ്മാണം വിലയിരുത്താൻ പഞ്ചായത്ത് പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. പാടശേഖര ഭാരവാഹികളും നാട്ടുകാരും സന്നിഹിതരായിരുന്നു. വരും വർഷങ്ങളിൽ ആശങ്കയില്ലാതെ മുഴുവൻ പ്രദേശങ്ങളിലും കൃഷിയിറക്കാനും മികച്ച വിള ലഭിക്കാനും ഈ പദ്ധതി വഴി കർഷകർക്ക് സാധിക്കും.
- Log in to post comments