Skip to main content

ഹരിത ഓഡിറ്റിന് തുടക്കം

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ് നടത്തി ഗ്രീന്‍ സര്‍ട്ടിഫിക്കേഷനും ഗ്രേഡും നല്‍കുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി. മേയര്‍ ആര്യ രാജേന്ദ്രന്‍, പബ്ലിക് ഓഫീസിലെ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ ആദ്യ പരിശോധന നടത്തിക്കൊണ്ട് സര്‍ക്കാര്‍ ഓഫീസുകളുടെ ഹരിത ഓഡിറ്റിന് തുടക്കമിട്ടു. സ്വന്തം വീടും ഓഫീസും പൊതുയിടങ്ങളും വൃത്തിയായി സൂക്ഷിക്കുകയെന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും ആ ഉത്തരവാദിത്തം നിറവേറ്റുമ്പോഴാണ് നല്ല രീതിയിലുള്ള സമൂഹം യാഥാര്‍ഥ്യമാകുന്നതെന്നും മേയര്‍ പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് ഡയറക്ടര്‍ പി.കെ.ജയശ്രീ അധ്യക്ഷത വഹിച്ചു. നൂറില്‍ നൂറു മാര്‍ക്കും നേടി പഞ്ചായത്ത് ഡയറക്ടറേറ്റ് എ ഗ്രേഡ് ഹരിത ഓഫീസായി.

ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായാണ് ഹരിത ഓഡിറ്റിന് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്ത് 10,000 ഓഫീസുകളെ ഹരിത ഓഫീസുകളായി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ 1,300 സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നതെന്നു ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി.ഹുമയൂണ്‍ പറഞ്ഞു. ആരോഗ്യ വകുപ്പ്,തദ്ദേശഭരണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്,ഗ്രാമവികസന വകുപ്പ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ഹരിത ഓഡിറ്റ് പരിശോധന നടത്തുന്നത്. ഹരിത പരിശോധനയില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് നല്‍കിയാണ് ഓഫിസുകള്‍ക്ക് ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. 

പഞ്ചായത്ത് ഡയറക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എം.പി.അജിത് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ജി.ഹരികൃഷ്ണന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി.ഹുമയൂണ്‍, ശുചിത്വ കേരളം മിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷീബ പ്യാരെലാല്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ/തദ്ദേശഭരണ സ്ഥാപനതല സര്‍ക്കാര്‍ ഓഫീസുകളുടെ ഹരിത ഓഡിറ്റ് പരിശോധനയുടെ ഉദ്ഘാടനം ഇന്ന്(ജനുവരി) 12 അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ നിര്‍വഹിക്കും. ജില്ലയിലെ ഹരിത ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ ജനുവരി 20 ന് അവസാനിക്കും.

 

date