Skip to main content

ഹരിത കര്‍മ്മ സേന - മാലിന്യസംസ്‌കരണത്തിന് പുതിയ മാതൃക

 

 

വൃത്തിയും വെടിപ്പുമുള്ള നാടായി ജില്ലയെ മാറ്റാനുള്ള മാലിന്യനിര്‍മ്മാര്‍ജ്ജന പോരാട്ടത്തില്‍ സുപ്രധാന പങ്കുവഹിച്ചു മുന്നേറുകയാണ് ഹരിതകര്‍മ്മ സേന. മാലിന്യസംസ്‌കരണ രംഗത്ത് വലിയ മാറ്റങ്ങളാണ് ഹരിതകര്‍മ്മ സേന സൃഷ്ടിച്ചത്. ജില്ലയില്‍ ആകെ 2675 ഹരിത കര്‍മ്മ സേനാംഗങ്ങളാണ് ഉള്ളത്. ഗ്രാമ പഞ്ചായത്തില്‍ 1912, മുനിസിപ്പാലിറ്റിയില്‍ 327, കോര്‍പ്പറേഷനില്‍ 436 ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നിയമവിധേയമായ യൂസര്‍ ഫീ ഈടാക്കിയാണ് ഹരിത കര്‍മ്മസേനകള്‍ പ്രവര്‍ത്തിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പരിസ്ഥിതി സൗഹൃദ രീതിയില്‍ സംസ്‌കരിക്കുകയാണ് ഇവരുടെ ചുമതല.

വീടുകളില്‍ നിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളില്‍ സ്വീകരിച്ച് അവ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ എത്തിക്കുന്നു. ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റിയില്‍ കൊണ്ടുവരുന്നു. ഇതാണ് ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനരീതി. ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ഓരോ വര്‍ഷവും നീക്കുന്നത്.

കൂടാതെ വീട്ടുകാര്‍ക്ക് ജൈവ മാലിന്യ സംസ്‌ക്കരണത്തിനുതകുന്ന പരിഹാരങ്ങള്‍ നല്‍കാനും പാഴ് വസ്തുക്കളില്‍ നിന്നും മികച്ച ഉത്പന്നങ്ങളുണ്ടാക്കുന്ന ഹരിത സംരംഭങ്ങള്‍ തുടങ്ങിയും മറ്റ് നൂതന സംരംഭ മാതൃകകള്‍ നടപ്പാക്കിയും സ്വയംപര്യാപ്തമാകാന്‍ ഹരിത കര്‍മ്മസേനകള്‍ ശ്രമിക്കുന്നുണ്ട്. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, ക്ലീന്‍ കേരളകമ്പനി, തദ്ദേശ സ്വയംഭരണസ്ഥാപനം എന്നിവരെല്ലാം പങ്കാളികളായാണ് ഈ പദ്ധതി മുന്നോട്ട് കൊണ്ട് പോകുന്നത്.
ഇവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യമെല്ലാം ഒരുക്കിക്കൊടുക്കുന്നുണ്ട്. യൂണിഫോം, ഐഡി കാര്‍ഡ് തുടങ്ങിയവയും നല്‍കുന്നുണ്ട്. നിലവില്‍ 1000 മുതല്‍ 10000 രൂപ വരെ മാസവരുമാനമായി ലഭ്യമാക്കുന്നുണ്ട്.

 

date