Skip to main content

പൊതുമരാമത്ത് വകുപ്പ് വഴി പുരോഗമിക്കുന്നത് 25,000 കോടിയുടെ നിർമാണം - മുഖ്യമന്ത്രി

*10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് തുടക്കമായി
അടിസ്ഥാന സൗകര്യവികസനരംഗത്ത് പൊതുമരാമത്ത് വകുപ്പ് വഴി പുരോഗമിക്കുന്നത് 25,000 കോടി രൂപയുടെ നിർമാണപ്രവൃത്തികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ചിറയിൻകീഴ്, മാളിയേക്കൽ (കരുനാഗപ്പള്ളി), ഇരവിപുരം, ഗുരുവായൂർ, ചിറങ്ങര (ചാലക്കുടി), അകത്തേത്തറ (മലമ്പുഴ), വാടാനാംകുറുശ്ശി (പട്ടാമ്പി), താനൂർ-തെയ്യാല, ചേലാരി- ചെട്ടിപ്പടി (തിരൂരങ്ങാടി), കൊടുവള്ളി (തലശ്ശേരി) എന്നിവിടങ്ങളിലായാണ് മേൽപ്പാലങ്ങൾ നിർമ്മിക്കുന്നത്. നാടിന്റെ ത്വരിതവികസനം ഉറപ്പാക്കാൻ തടസ്സരഹിതമായ റോഡ് ശൃംഖല സാധ്യമാക്കാനാണ് ലെവൽക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യവുമായി സർക്കാർ ഈ നിർമ്മാണങ്ങൾ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
251.48 കോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്ന ഈ പ്രവൃത്തികളുടെ നിർമ്മാണം റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെൻറ് കോർപ്പറേഷനാണ് ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള ഈ നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.
സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറായാണ് നിർമ്മാണങ്ങൾ നടത്തുന്നത്. എല്ലായിടത്തും രണ്ടു ലൈൻ ഫുട്പ്പാത്തും ഉണ്ടാകും. പൈൽ, പൈൽ ക്യാപ്പ് എന്നിവ കോൺക്രീറ്റും, പിയർ, പിയർ ക്യാപ്പ്, ഗർഡർ എന്നിവ സ്റ്റീലും ഡെക് സ്ലാബ് കോൺക്രീറ്റിലുമായാണ് നിർമ്മിക്കുന്നത്. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഈ മേൽപാലങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇവിടങ്ങളിൽ റെയിൽവേ ക്രോസ് കാരണം ഉണ്ടാകുന്ന ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരമാകും.
അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ മുന്നേറ്റമാണ് നാലര വർഷം കൊണ്ട് കേരളത്തിലുണ്ടായത്. കിഫ്ബി, റീബിൽഡ് കേരള, കെ.എസ്.ടി.പി, വാർഷിക പദ്ധതികൾ തുടങ്ങിയ പ്രയോജനപ്പെടുത്തി ഏതാണ്ട് 25,000 കോടി രൂപയുടെ നിർമാണപ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പിലൂടെ സംസ്ഥാനത്ത് പുരോഗമിക്കുന്നത്. 2021-22 ൽ 10,000 കോടി രൂപയുടെയെങ്കിലും പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വർഷം 8383 കിലോമീറ്റർ റോഡുകൾ പൂർത്തിയാകും.
നമ്മുടെ നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം വേണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മഹാമാരിയുടെ ഘട്ടത്തിലും റോഡുകളുടെയും മേൽപാലങ്ങളുടെയും നിർമ്മാണം സർക്കാർ സാധ്യമാക്കുന്നത്.
പൊതുഗതാഗത രംഗത്തു വലിയ മാറ്റങ്ങൾക്കു തുടക്കമിടുന്ന പദ്ധതികളാണ് അടുത്തുതന്നെ പൂർത്തിയാകാൻ പോകുന്നതെന്നും ഇതിന് എല്ലാ പിന്തുണയും വേണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക് മുഖ്യാതിഥിയായിരുന്നു. മന്ത്രിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ വിവിധ ജില്ലകളിൽ ഉദ്ഘാടനചടങ്ങുകളിൽ സംബന്ധിച്ചു.
പി.എൻ.എക്സ്. 395/2021

date