Skip to main content

മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് പുനരധിവസിപ്പിക്കും: ഫിഷറീസ് മന്ത്രി

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക്  പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
കടലിൽ നിന്ന് 50 മീറ്ററിനുള്ളിൽ വസിക്കുന്ന മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും അവരുടെ സമ്മതത്തോടെ മാറ്റി പാർപ്പിക്കും. പദ്ധതി പ്രകാരം തിരുവനന്തപുരം  ജില്ലയിൽ മാറ്റി താമസിപ്പിക്കേണ്ട 4841 പേരിൽ 3686 പേരുടെ സന്നദ്ധത ജില്ലാ കളക്ടർ ചെയർമാനായ സമിതി അംഗീകരിച്ച് ഭൂമി കണ്ടെത്താൻ അനുമതി നൽകിയിട്ടുണ്ട്.  ഇതിൽ 647 പേർ ഭൂമി കണ്ടെത്തി വില നിശ്ചയിക്കുകയും 423 പേർ ഭൂമി രജിസ്റ്റർ ചെയ്യുകയും 15 പേർ ഭവന നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു.
തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ 10 മത്സ്യ ഗ്രാമങ്ങളിലായി പുനർഗേഹം പദ്ധതിയിൽ 1491 ഗുണഭോക്താക്കളാണ്  ഉള്ളത്.  അതിൽ മാറി താമസിക്കാൻ തയ്യാറുള്ള 591 കുടുംബങ്ങളെ ജില്ലാ കളക്ടർ ചെയർമാനായുള്ള സമിതി അംഗീകരിച്ച് ഭൂമി കണ്ടെത്തുന്നതിന് അനുമതി നൽകിയിട്ടുണ്ട്.  വലിയതുറയിൽ വകുപ്പിന് കൈമാറിക്കിട്ടിയ 2.9 ഏക്കർ സ്ഥലത്ത് 160 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.  ഇവിടെ ഫ്ളാറ്റ് നിർമ്മാണത്തിന് നടപടികൾ ആരംഭിച്ചു.
പുനർഗേഹം പദ്ധതിയിൽ 13 ഗുണഭോക്തക്കൾ സ്വന്തമായി സ്ഥലം കണ്ടെത്തുകയും വസ്തു വാങ്ങി രജിസ്റ്റർ ചെയ്യുകയും ചെയ്തു.    ഇവരുടെ വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.  കടൽക്ഷോഭം മൂലം വീട് നഷ്ടപ്പെട്ട വലിയതുറ, ചെറിയതുറ, വലിയ തോപ്പ് എന്നിവടങ്ങളിലെ 192 മത്സ്യത്തൊഴിലാളികൾക്ക് മുട്ടത്തറയിൽ ഫ്ളാറ്റ് നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഇതിൽ ഓഖിയിൽ വീട് നഷ്ടപ്പെട്ട 5 പേരുടെ കുടുംബങ്ങളും ഉൾപ്പെടുന്നു.  കാരോട്, ബീമാപള്ളി എന്നിവിടങ്ങളിലും ഭൂമിയും വീടും നഷ്ടപ്പെട്ട ക്യാമ്പുകളിൽ കഴിയുന്നവരെയും പുനരധിവസിപ്പിക്കുന്നതിന് കെട്ടിട നിർമ്മാണം നടന്നുവരുന്നതായും മന്ത്രി അറിയിച്ചു. കാരോട് 128 മത്സ്യത്തൊഴിലാളികളെയും ബീമാപള്ളിയിൽ 20 മത്സ്യത്തൊഴിലാളി കുടുംബങ്ങളെയുമാണ് പുനരധിവസിപ്പിക്കുന്നത്.  വലിയതുറയിൽ 160 മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഫ്ളാറ്റ് നിർമ്മാണ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
പി.എൻ.എക്സ്. 426/2021

date