Skip to main content

ദേശീയ സമ്മതിദായക ദിനം ആചരിച്ചു

====================
പതിനൊന്നാമത് ദേശീയ സമ്മതിദായക ദിനം കോട്ടയം ജില്ലയില്‍ കോവിഡ് പ്രതിരോധ മുന്‍കരുതലുകളോടെ ആചരിച്ചു. ഇതോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ പരിപാടികളും നവ വോട്ടര്‍മാര്‍ക്കായി മത്സരങ്ങളും സംഘടിപ്പിച്ചു. വോട്ട് ചെയ്യുക എന്നത് ഓരോരുത്തരുടെയും അവകാശവും  പൗരന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വവുമാണെന്ന് നവ വോട്ടര്‍മാരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്ത ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായുള്ള  അന്തിമ വോട്ടര്‍ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിച്ചെങ്കിലും ഇപ്പോഴും  പേരു ചേര്‍ക്കാന്‍ അവസരമുണ്ട്. അര്‍ഹരായ എല്ലാവരും പേരു ചേര്‍ത്ത് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകണം-കളക്ടര്‍ നിര്‍ദേശിച്ചു. 

അഞ്ച് നവ വോട്ടര്‍മാര്‍ക്ക് കളക്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈമാറി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി മനോജ്, അശോക് അലക്‌സ് ലൂക്ക് തുടങ്ങിയവര്‍ പങ്കെടുത്തു. 

രാവിലെ ജില്ലയിലെ സര്‍ക്കാര്‍ കാര്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമ്മതിദായക ദിന പ്രതിജ്ഞ ചൊല്ലി. കളക്ടറേറ്റില്‍ നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിച്ചു.  മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിലും കളക്ടറും തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു. 

കോട്ടയം താലൂക്ക് തിരഞ്ഞെടുപ്പ് വിഭാഗവും കോട്ടയം ബസേലിയോസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച  ദിനാചരണം ബസേലിയോസ് കോളേജില്‍ സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു.  പ്രിന്‍സിപ്പല്‍ ഡോ. ബിജു തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി. ജ്യോതിമോള്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. വിജു കുര്യന്‍, പ്രഫ. ആഷ്‌ലി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

നവ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും കൂടുതല്‍ നവ വോട്ടര്‍മാരെ ചേര്‍ത്ത എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സബ് കളക്ടര്‍ നിര്‍വഹിച്ചു.

date