Skip to main content

സാന്ത്വന സ്പര്‍ശം അപേക്ഷകള്‍ ഫെബ്രുവരി രണ്ടു വരെ

*അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന

***അപേക്ഷകള്‍ക്കു ഫീസ് നല്‍കേണ്ട

പൊതുജനങ്ങളുടെ പരാതികളും പ്രശ്നങ്ങളും നേരിട്ടു കേട്ടു പരിഹാരമുണ്ടാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലേക്കുള്ള ജില്ലയിലെ അപേക്ഷകള്‍ ഫെബ്രുവരി രണ്ടു വരെ സ്വീകരിക്കും. ഇന്നലെ (ജനുവരി 27) അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷകള്‍ക്ക് അക്ഷയ സെന്ററുകളില്‍ ഫീസ് നല്‍കേണ്ട. ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളിലാണ് ജില്ലയില്‍ അദാലത്ത് നടക്കുന്നത്.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഡോ. ടി.എം. തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവരുടെ നേതൃത്വത്തിലാണു ജില്ലയില്‍ അദാലത്ത് നടക്കുന്നത്. സാന്ത്വന സ്പര്‍ശം അദാലത്തിലേക്കു ലഭിക്കുന്ന എല്ലാ പരാതികളും അടിയന്തര പ്രാധാന്യം നല്‍കി പരിശോധിക്കുന്നതിനും നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. 

താലൂക്ക് അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജില്ലയില്‍ അദാലത്ത് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി എട്ടിന് കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളിലെ പരാതികള്‍ പരിഹരിക്കാന്‍ നെയ്യാറ്റിന്‍ക ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദാലത്ത് നടക്കും. രാവിലെ ഒമ്പതു മുതല്‍ 12.30 വരെ കാട്ടാക്കട താലൂക്കിലേയും രണ്ടു മുതല്‍ 5.30 വരെ നെയ്യാറ്റിന്‍കര താലൂക്കിലേയും പരാതികള്‍ മന്ത്രിമാര്‍ നേരിട്ടു കേള്‍ക്കും. ഒമ്പതിനു വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളിലെ പരാതികളാണ് അദാലത്തില്‍ പരിശോധിക്കുന്നത്. ആറ്റിങ്ങല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് വേദി. രാവിലെ ഒമ്പതു മുതല്‍ 12.30 വരെ വര്‍ക്കല താലൂക്കിലേയും രണ്ടു മുതല്‍ 5.30 വരെ ചിറയിന്‍കീഴ് താലൂക്കിലേയും പരാതികള്‍ കേള്‍ക്കും. 11നു തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലെ പരാതികളാകും പരിശോധിക്കുക. എസ്.എം.വി. സ്‌കൂളിലാണ് പരിപാടി നടക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ 12.30 വരെ നെടുമങ്ങാട് താലൂക്കിന്റെയും രണ്ടു മുതല്‍ 5.30വരെ തിരുവനന്തപുരം താലൂക്കിന്റെയും പരാതികള്‍ പരിഗണിക്കും. 

അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ തരംതിരിക്കാന്‍ അഞ്ച് അംഗ ഉദ്യോഗസ്ഥ സംഘത്തെ കളക്ടറേറ്റില്‍ വിന്യസിച്ചിട്ടുണ്ട്. റെവന്യൂ ഉദ്യോഗസ്ഥര്‍, ജില്ലാ സപ്ലൈ ഓഫിസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, സാമൂഹ്യ നീതി ഓഫിസര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എന്നിവരാണു പരാതികള്‍ തരംതിരിച്ച് അതത് ജില്ലാ ഓഫിസുകളിലേക്ക് അയക്കുന്നത്. 

പരാതികള്‍ക്ക് അടിയന്തര നടപടി സ്വീകരിക്കുന്നതില്‍ എല്ലാ ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധവയ്ക്കണമെന്ന് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എ.ഡി.എം. ഇ.എം. സഫീര്‍ പറഞ്ഞു. പരാതികള്‍ക്കു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷകളും സമര്‍പ്പിക്കാം. ഇവയും ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ നല്‍കാം. നേരത്തേ നല്‍കിയിട്ടുള്ളതും തീര്‍പ്പാകാതെ കിടക്കുന്നതുമായ പരാതികളും അദാലത്തില്‍ പരിഗണിച്ചു തീര്‍പ്പാക്കും. എല്ലാ പരാതികളും വിശദമായി പരിശോധിച്ച് പരിഹാരം കാണുന്നതിനും വ്യക്തവും വിശദവുമായ മറുപടി അദാലത്തില്‍വച്ചു നല്‍കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും എ.ഡി.എം. അറിയിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date