Skip to main content

വര്‍ക്കല രംഗകലാകേന്ദ്രം ഉദ്ഘാടനം ഇന്ന്(11 ഫെബ്രുവരി)

10 കോടി രൂപ ചെലവഴിച്ച് 13,000 ചതുരശ്ര അടിയില്‍ വര്‍ക്കലയില്‍ നിര്‍മിച്ച രംഗകലാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന്(11 ഫെബ്രുവരി) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  വിനോദസഞ്ചാരവകുപ്പിന്റെ കീഴിലുള്ള വര്‍ക്കല ഗസ്റ്റ് ഹൗസ് വളപ്പിലെ രണ്ട് ഏക്കര്‍ സ്ഥലത്താണ് കേരള തനിമയുള്ള കലാകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. കേരളീയ നാടന്‍ കലകളുടെയും ആയോധന കലകളുടെയും സംസ്‌കാരത്തിനും പൈതൃകത്തിനും തനത് ടൂറിസത്തിനും ലോകമെമ്പാടും പ്രചാരം നല്‍കുകയാണ് രംഗകലാകേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.

 

കൂത്തമ്പലം മാതൃകയിലുള്ള പെര്‍ഫോമന്‍സ് ഹാള്‍, കളരിത്തറ, പരമ്പരാഗത ശൈലിയിലുള്ള ആനപള്ള മതില്‍, താമരക്കുളം, ആംഫി തിയറ്റര്‍, ഫെസിലറ്റേഷന്‍, സ്വിമിംഗ് പൂള്‍ തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പാരമ്പര്യ കലകളെക്കുറിച്ചുള്ള ഗവേഷണം, അവതരണം, പാരമ്പര്യ- ആധുനിക കലാരൂപങ്ങള്‍ തമ്മിലുള്ള താരതമ്യപഠനങ്ങള്‍ എന്നിവയ്ക്കും പാരമ്പര്യ കലകളുടെ അവതരണത്തിനും ഇവിടെ സൗകര്യമുണ്ട്.

 

വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്‍പ്പെടെ കേരളത്തിന്റെ തനതായ കലകള്‍ ആസ്വദിക്കാനും പഠിക്കാനും കഴിയും. ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ മികച്ച അധ്യാപകരും ഇവിടെയുണ്ടാകും. സര്‍പ്പപ്പാട്ട്, തുളളല്‍, പടയണി, അഗ്നിക്കാവടി, അര്‍ജുനനൃത്തം, ചവിട്ടുനാടകം, ഒപ്പന, മാര്‍ഗംകളി, തീയാട്ടുകള്‍, തെയ്യംതിറകള്‍, എന്നിവ കാണാനും പഠിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

 

വര്‍ക്കലയുടെ സമഗ്രവികസനത്തിനായി മുഖ്യമന്ത്രി ചെയര്‍മാനായി രൂപീകരിച്ച വിഷന്‍ വര്‍ക്കല ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (വിവിഡ്) നേതൃത്വത്തിലാണ് രംഗകലാകേന്ദ്രം നിര്‍മിച്ചത്. പത്മവിഭൂഷണ്‍ അടൂര്‍ ഗോപാലകൃഷണനാണ് സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററിന്റെ ഗവേണിംഗ് ബോഡി ചെയര്‍മാന്‍. കേരളീയ വാസ്തു രീതിയിലാണ് കെട്ടിടത്തിന്റെ നിര്‍മാണം. കൂടാതെ രംഗകലാകേന്ദ്രത്തിന് ദൃശ്യചാരുതയേകാന്‍ 2,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വലിയ ചുവര്‍ചിത്രവും വരച്ചിട്ടുണ്ട്. സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ ചുവര്‍ചിത്രകലാ വിഭാഗമാണ് ചിത്രങ്ങള്‍ വരച്ചത്. 

 

ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷ വഹിക്കും. അടൂര്‍ പ്രകാശ് എം.പി, വി. ജോയി എം. എല്‍. എ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും സംബന്ധിക്കും.

date