Skip to main content

പൈനാപ്പിള്‍  കര്‍ഷകന് ആശ്വാസമേകി  വണ്ടൂര്‍ കൃഷിഭവന്‍

കോവിഡ് മഹാമാരിയും ജില്ലയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണും പ്രതിസന്ധിയിലാക്കിയ പൈനാപ്പിള്‍  കര്‍ഷകന് ആശ്വാസവുമായി  വണ്ടൂര്‍ കൃഷിഭവന്‍. കാരാട് പത്ത് ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് പൈനാപ്പിള്‍ കൃഷി നടത്തുന്ന പാലക്കാട് കല്ലടിക്കോട് സ്വദേശി സിജോ മൈക്കിളിനാണ് സര്‍ക്കാര്‍  കൈത്താങ്ങായത്. വിളവെടുപ്പിനൊരുങ്ങിയ 40 ടണ്‍ പൈനാപ്പിള്‍ കണ്‍മുന്നില്‍ നശിച്ചുപോകുമെന്ന ആശങ്കയിലായിരുന്നു സിജോ. ഇതുവരെ 14 ടണ്ണോളം കൃഷി വകുപ്പ് മുഖേന വിറ്റഴിച്ചു. സര്‍ക്കാരിന്റെ സഹായം കൊണ്ടാണ് വിളകള്‍ വിറ്റുപോയതെന്നും കൃഷി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ആശ്വാസമായെന്നും  സിജോ പറഞ്ഞു.
സിജോയ്ക്ക് മാത്രമല്ല, കോവിഡ് പ്രതിസന്ധി മൂലം  ബുദ്ധിമുട്ടിലായ കര്‍ഷകര്‍ക്കെല്ലാം  കൈത്താങ്ങാവുകയാണ്  കൃഷി വകുപ്പ്. വണ്ടൂര്‍ ബ്ലോക്ക്  കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി. ഷക്കീലയുടെ നേതൃത്വത്തിലാണ്   കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍  ജില്ലയിലുടനീളം വില്‍പന നടത്തുന്നത്. വണ്ടൂര്‍ ബ്ലോക്ക് പരിധിയിലെ ആറ് കൃഷിഭവനുകളുടെ കീഴിലുള്ള കര്‍ഷകരില്‍ നിന്ന് മാമ്പഴം, പൈനാപ്പിള്‍, കപ്പ മുതലായ വിഭവങ്ങള്‍  ശേഖരിച്ച് ജില്ലയിലുടനീളമുള്ള ആവശ്യക്കാര്‍ക്ക് ഹോം ഡെലിവറിയായി എത്തിക്കുന്നുണ്ട്.  
ജൈവ കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സുഭിക്ഷം - സുരക്ഷിതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാണ്ടിക്കാട് സ്വദേശിനിയുടെ വീട്ടുമുറ്റത്തെ മാവില്‍ നിന്നും ശേഖരിച്ച മാമ്പഴവും സമാനമായ രീതിയില്‍  വിപണനം നടത്തിയിരുന്നു. നാടന്‍ ഇനത്തില്‍പെട്ട 500 കിലോ ആപ്പിള്‍ മാങ്ങ 5 കിലോ  വീതം 250 രൂപയുടെ കിറ്റുകളാക്കി   നൂറോളം ഗുണഭോക്താക്കള്‍ക്കാണ് വീട്ടില്‍  എത്തിച്ചു നല്‍കിയത്. 300 ടണ്‍  കപ്പയും ഇത്തരത്തില്‍ വില്‍പന നടത്തി. 40 ടണ്‍ പൈനാപ്പിളും വില്‍പനക്കായി ഒരുക്കിയിട്ടുണ്ട്. കപ്പ 4 കിലോ 50 രൂപയ്ക്കും പൈനാപ്പിള്‍ അഞ്ച് കിലോ 100 രൂപയ്ക്കുമാണ് നല്‍കുന്നത്.
വാട്സാപ് ഗ്രൂപ്പുകളിലൂടെയും ഫോണ്‍ മുഖാന്തിരവുമാണ് ബുക്കിംഗ് സ്വീകരിക്കുന്നത്. ഇതിനായി വണ്ടൂര്‍, പാണ്ടിക്കാട്, പോരൂര്‍, മമ്പാട്, തിരുവാലി, തൃക്കലങ്ങോട് പഞ്ചായത്തുകളിലെ കൃഷി ഭവനുകളിലായി 24 ഉദ്യോഗസ്ഥര്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം ഏഴ് മണി വരെ വിവിധ ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്നുണ്ട്.

date