Skip to main content

വിദ്യാര്‍ത്ഥികളുടെ ഭാവി ഫയലില്‍ കുടുങ്ങരുത്; മന്ത്രി സി. രവീന്ദ്രനാഥ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍, പുതുതായി 1,86,000 കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് എത്തിക്കാനായത് വലിയ നേട്ടമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പൊതു വിദ്യാഭ്യാസത്തിന്മേല്‍ കേരളത്തിലെ നല്ലൊരു വിഭാഗം കുടുംബങ്ങളും പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. രക്ഷകര്‍ത്താക്കളുടെ പ്രതീക്ഷ നിറവേറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇനിയുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ ഓഫീസുകളിലായി തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാനും ഫയല്‍ തീര്‍പ്പാക്കുന്നതിനുള്ള കാലതാമസം പരിഹരിക്കുന്നതിനുമായുള്ള 'ഫയല്‍ ഓഡിറ്റ്' പരിപാടിയുടെ സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
 
സംസ്ഥാനത്തെ 141 സ്‌കൂളുകളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒന്‍പത് കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ മണ്ഡലങ്ങളിലുമായി നടന്നു വരികയാണ്. അടുത്ത അദ്ധ്യയന വര്‍ഷം തന്നെ ഈ സ്‌കൂളുകളില്‍ കുട്ടികള്‍ക്കായി വെവ്വേറെ പ്രവേശനോത്സവം നടത്താനാകുമെന്നാണ് കരുതുന്നതെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.  

ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍ കുമാര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറും ഫയല്‍ ഓഡിറ്റ് നോഡല്‍ ഓഫീസറുമായ ജിമ്മി. കെ. ജോസ്, അഡീഷണല്‍ ഡയറക്ടര്‍ ജെസ്സി ജോസഫ്, ജോയിന്റ് ഡയറക്ടര്‍ ഷിബു എന്നിവര്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ കാര്യശേഷി വര്‍ദ്ധിപ്പിച്ച് ഓഫീസ് പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഫയല്‍ ഓഡിറ്റ്.
(പി.ആര്‍.പി 1719/2018)

 

date