Skip to main content

ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ഇടപെടല്‍ ഫലം കണ്ടു; രോഗികളുടെ എണ്ണം കുറഞ്ഞു

 

- ജില്ലയില്‍ ഡെങ്കിപ്പനി, എലിപ്പനി, പനി ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞു

ഡെങ്കിപ്പനി: 2017 ജൂണ്‍ വരെ - 5,164,             2018 ജൂണ്‍ വരെ - 122

എലിപ്പനി: 2017 ജൂണ്‍ വരെ -292,                 2018 ജൂണ്‍ വരെ - 64

പനി ബാധിതര്‍: 2017 ജൂണ്‍ വരെ - 2,01,911,       2018 ജൂണ്‍ വരെ - 1,16,471

ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ചിട്ടയായ പ്രവര്‍ത്തനങ്ങളും നടപടികളും സമയോചിതമായ ഇടപെടലും മൂലം ജില്ലയില്‍ ഈ വര്‍ഷം പനി ബാധിതരുടെ എണ്ണം കുറഞ്ഞു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ 27 വരെ ജില്ലയില്‍ 122 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 5,164 ആയിരുന്നു. കഴിഞ്ഞവര്‍ഷം ഏഴു പേര്‍ ഡെങ്കിപ്പനി മൂലം മരിച്ചപ്പോള്‍ ഈ വര്‍ഷമത് ഒന്നായി ചുരുക്കാനായി.  

എലിപ്പനി ബാധിതരുടെ എണ്ണത്തിലും കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 292 പേര്‍ക്കാണ് ഈ കാലയളവില്‍ എലിപ്പനി പിടിപെട്ടത്. രണ്ടുപേര്‍ മരിച്ചു. ഈ വര്‍ഷം 64 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ രണ്ടു പേര്‍ മരിച്ചു. കഴിഞ്ഞവര്‍ഷം 32 പേര്‍ക്ക് ചിക്കുന്‍ഗുനിയ രോഗം പിടിപെട്ടിരുന്നു. ഈ വര്‍ഷം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പനി ബാധിതരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം 2,01,911 ആണെങ്കില്‍ ഈ വര്‍ഷം 1,16,471 ആണ്. എന്നാല്‍ വയറിളക്കരോഗം, ചിക്കന്‍പോക്‌സ് എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍വരെ 20692 പേര്‍ വയറിളക്ക രോഗങ്ങള്‍ക്കായി ചികിത്സതേടിയപ്പോള്‍ ഈ വര്‍ഷമത് 22310 ആയി ഉയര്‍ന്നു. ഈ വര്‍ഷം 1507 പേര്‍ക്ക് ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം 1271 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. 25 പേര്‍ക്ക് കഴിഞ്ഞവര്‍ഷം മലേറിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തവണ 24 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആരോഗ്യജാഗ്രത പദ്ധതിയുടെ ഭാഗമായി ജനപങ്കാളിത്തത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതും കൊതുകു നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താനായതും രോഗം കുറയുന്നതിനു സഹായകമായ തായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത പറഞ്ഞു. വെള്ളം കെട്ടിനിന്ന് കൊതുകു മുട്ടയിടുന്ന സാഹചര്യം ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കിയിരുന്നു.

(പി.ആര്‍.പി 1734/2018)

 

date