അരങ്ങിന്റെ ആചാര്യനെ അവതരിപ്പിച്ച് മേളയ്ക്ക് അവസാനം
എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയൂടെ അവസാന ദിനത്തിൽ അരങ്ങിലെത്തിയത് വിശ്വ വിഖ്യാത എഴുത്തുകാരൻ വില്യം ഷേക്സ്പിയറുടെ ജീവിത കഥ. തിരുവനന്തപുരം സൗപർണികയുടെ മുപ്പത്തിയഞ്ചാം നാടകം ഇതിഹാസം ജനഹൃദയം ഏറ്റെടുത്തു. അശോക് ശശി തിരക്കഥ എഴുതി സംവിധാനം ചെയ്ത നാടകം 300 വേദികൾ ഇതുവരെ പിന്നിട്ടു. സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ പ്രൊഫഷണൽ നാടക മത്സരത്തിൽ സംഗീത നാടക അക്കാദമിയുടെ എട്ട് പുരസ്‌കാരങ്ങൾ ലഭിച്ച നാടകമാണ് ഇതിഹാസം. നാടകത്തിന് സംഗീതം ഒരുക്കിയത് എം കെ അർജുനൻ ആണ്. കഥയിലെ 21 കഥാപാത്രങ്ങളെ അരങ്ങിൽ എത്തിച്ചത് ആറു കലാകാരന്മാർ ചേർന്നാണ്. രണ്ടേമുക്കാൽ മണിക്കൂർ നേരം നീണ്ട നാടകം നാടക പ്രേമികൾക്ക് നവ്യ അനുഭവമായി. സ്ട്രാറ്റ് ഫോർഡിൽ ജനിച്ചു വളർന്ന വില്യം ഷേക്സ്പിയറുടെ ജീവിതം, പ്ലേഗ് വിതച്ച ദുരിതങ്ങൾ തുടർന്ന് ലണ്ടനിലേക്കുള്ള ഷേക്‌സ്പിയറിന്റെ ഒളിച്ചോട്ടം, പിന്നീട് ലണ്ടനിലെ വിപ്ലവകാരിയായ നാടകകൃത്തായി ലോകം കണ്ട ഇതിഹാസമായി ഷേക്സ്പിയർ മാറിയ കാലഘട്ടം എന്നിങ്ങനെയാണ് ഇതിഹാസത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.
- Log in to post comments