Skip to main content

അമൃത് 2.0; ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

 

അമൃത് 2.0 പദ്ധതി നിര്‍വ്വഹണത്തിന് നഗരസഭകളെ പ്രാപ്തമാക്കുന്നതിനും പദ്ധതിയുടെ സവിശേഷതകളും നിര്‍വ്വഹണ രീതിയും സംസ്ഥാനത്തെ നഗരസഭാ അദ്ധ്യക്ഷന്‍മാര്‍ക്ക് പരിചയപ്പെടുത്തുതിനുമായി തൃശൂര്‍ മുളങ്കുന്നത്തുകാവ് കിലയില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ശില്‍പ്പശാലയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 

സെപ്‌റ്റേജ്/സ്വീവേജ് മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ നഗരസഭാ അദ്ധ്യക്ഷന്‍മാര്‍ക്ക് പരിചയപ്പെടുത്തി. മൊബൈല്‍ എസ്.റ്റി.പിയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് (നഗരകാര്യം) സെക്രട്ടറി ബിജു പ്രഭാകര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അമൃത് മിഷന്‍ ഡയറക്ടര്‍ അരുണ്‍ കെ വിജയന്‍ സ്വാഗതം ആശംസിച്ചു. ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാനും ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍സ് ചെയര്‍മാനുമായ എം കൃഷ്ണദാസ്,  കില ഡയറക്ടര്‍ ഡോ. ജോയി ഇളമണ്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് അമൃത് 2.0 പദ്ധതിയുടെ പശ്ചാത്തലവും ലക്ഷ്യങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ വിശദീകരിച്ചു. അമൃത് 2.0 പദ്ധതിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് അമൃത് ഡെപ്യൂട്ടി മിഷന്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് എം കെ വിജയകുമാര്‍ ക്ലാസ്സെടുത്തു. 

2030 ആകുമ്പോഴേയ്ക്കും രാജ്യത്തെ ജലദൗര്‍ലഭ്യം കുറയ്ക്കുന്നതിനും അതിനനുസരണമായി ജലക്ഷാമം അനുഭവിക്കുന്ന ജനങ്ങളുടെ എണ്ണം ലക്ഷൂകരിക്കുന്നതിനുമായി സമസ്ത മേഖലകളിലും സുസ്ഥിരമായി ജല ഉപഭോഗത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്നതിനും ജലവിതരണ മേഖലയിലെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനുമായാണ് എല്ലാ നഗര തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുമായി അമൃത് 2.0 ആരംഭിച്ചിരിക്കുന്നത്. ഇതുകൂടാതെ അമൃത് നഗരങ്ങളിലെ സമ്പൂര്‍ണ്ണ സ്വീവേജ്/സെപ്‌റ്റേജ് മാനേജ്‌മെന്റും അമൃത് 2.0 ലക്ഷ്യമിടുന്നു. പദ്ധതി കാലാവധി 2021 ഒക്‌ടോബര്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെയാണ്. ഏകദേശം 3600 കോടി രൂപയാണ് പദ്ധതി തുക. ഇതില്‍ കേന്ദ്ര വിഹിതമായി 1372 കോടി രൂപ ലഭിക്കും. നഗരങ്ങളുടെ ജലഭദ്രത ലക്ഷ്യമാക്കി നടപ്പിലാക്കുന്ന അമൃത് 2.0 സംസ്ഥാനത്തെ നഗരസഭകളുടെ വികസനത്തില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും.

date