അതിഥികൾ, ആരവം; സമാനതകളില്ലാതെ എന്റെ കേരളം മേള
സംസ്ഥാന സർക്കാരിന്റെ ഒന്നാംവാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്‌സിബിഷന്റെ അഞ്ചാം ദിനത്തിൽ എത്തിയത് വിശിഷ്ടാതിഥികൾ. റവന്യൂ മന്ത്രി കെ രാജനും ജില്ലാ കലക്ടർ ഹരിത വി കുമാറും ഒരുമിച്ചാണ് തൃശൂരിന്റെ വികസനപ്പൂരം ആസ്വദിക്കാൻ എത്തിയത്. ഏറെ ആവേശത്തോടെയാണ് ഓരോ സ്റ്റാളുകളും മന്ത്രിയും ജില്ലാ കലക്ടറും നടന്നു കണ്ടത്. അതിഥികളെ കണ്ട് മേള കാണാനെത്തിയവരും അമ്പരന്നു.
തേക്കിൻകാടിന്റെ മണ്ണിൽ വി ടി ഭട്ടതിരിപ്പാടിന്റെ കഥ പറഞ്ഞ് ഒറ്റയാൾ നാടകം കരിവീട്ടി മേളയുടെ മുഖ്യ ആകർഷകമായി. സംഗീത ഇതിഹാസങ്ങൾക്കുള്ള കോഴിക്കോട് സംഗീതികയുടെ ഗാനാർച്ചനയും മികച്ചതായി.
കുടുംബശ്രീയുടെ നേതൃത്വത്തിൽ അഞ്ചാംദിനത്തിൽ പാചക മത്സരവേദിയിൽ നിറഞ്ഞു നിന്നത് വനിതാ രത്നങ്ങളുടെ രുചിയൂറും കേക്കുകളാണ്. കാർട്ടൂൺ കഥാപാത്രങ്ങൾ, വീട്, മാമ്പഴം, ആഴക്കടൽ തുടങ്ങി വിവിധ രൂപത്തിൽ മേശയിലെത്തിയ കേക്കുകൾ കാണികളിലും അമ്പരപ്പുണ്ടാക്കി.
അക്ഷയ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തുടങ്ങി സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കാനായതിന്റെ സന്തോഷത്തിലാണ് ജില്ലയിലെ യുവതീ- യുവാക്കൾ. അതേസമയം അവധി ദിവസങ്ങൾ ആസ്വദിക്കാനായ സന്തോഷം പങ്കുവെയ്ക്കുകയാണ് വിദ്യാർത്ഥികൾ. പുത്തൂർ സുവോളജിക്കൽ പാർക്കും വെർച്വൽ റിയാലിറ്റിയും കണ്ട് ആസ്വദിച്ച് അവധി ദിവസങ്ങൾ ആഘോഷമാക്കുകയാണ് കുട്ടികൾ.
ഇന്ന് (ഏപ്രിൽ 23) വൈകിട്ട് 4.30 മുതൽ വജ്ര ജൂബിലി കലാകാരൻമാരുടെ തുള്ളൽ ത്രയവും ഏഴ് മുതൽ സമീർ ബിൻസിയുടെ സൂഫി സംഗീതവും ഖവാലിയും
എന്റെ കേരളം അരങ്ങിലെത്തും.
- Log in to post comments