Skip to main content

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന: ഒരാഴ്ചക്കിടെ നശിപ്പിച്ചത് ഭക്ഷ്യയോഗ്യമല്ലാത്ത 410 കിലോ മത്സ്യം

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച്ച ജില്ലയില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തിയതുമായ 410 കിലോ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. ഭക്ഷ്യമത്സ്യങ്ങളില്‍ വ്യാപകമായ രീതിയില്‍ മായം ചേര്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് 60 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 136 സാമ്പിളുകളും പരിശോധിച്ചു. പരിശോധനയിലാണ് 410 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്.
കൊണ്ടോട്ടി, തിരൂര്‍, നിലമ്പൂര്‍, പോത്തുകല്ല്, പൊന്നാനി, നരിപ്പറമ്പ്, വണ്ടൂര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. മത്സ്യം കേടാവാതിരിക്കാന്‍  ഫോര്‍മാലിന്‍, അമോണിയ എന്നിവ ചേര്‍ക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ജില്ലയില്‍ 2020-21 വര്‍ഷത്തില്‍ 237 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുകയും 857 കിലോയോളം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്്തിരുന്നു. ജില്ലയിലെ സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ ലബോറട്ടറി ഉപയോഗിച്ചായിരുന്നു  പരിശോധന. വരും ദിവസങ്ങളിലും  ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന്  ജില്ലാ ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ സി.ആര്‍ രണ്‍ദീപ് അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ജി.എസ്  അര്‍ജുന്‍, ഡോ.വി.എസ് അരുണ്‍കുമാര്‍, ഡോ. കെ.സി മുഹമ്മദ് മുസ്തഫ, പി അബ്ദുള്‍റഷീദ്, യു.എം ദീപ്തി എന്നിവരുടെ നേതൃത്വത്തിലാണ്  സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം.

date