Skip to main content

ബി എസ് എഫ് പരിശീലന കേന്ദ്രത്തിൽ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ഇടപെടും - ജില്ലാ കലക്ടർ

 

 

 

ചെക്യാട് പഞ്ചായത്തിലെ അരീക്കരക്കുന്ന് ബി എസ് എഫ് പരിശീലന കേന്ദ്രത്തിൽ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ഉടൻ ഇടപെടുമെന്ന് ജില്ലാ കലക്ടര്‍ ഡോ എന്‍ തേജ് ലോഹിത് റെഡ്ഡി. പരിശീലന കേന്ദ്രം സന്ദർശന വേളയിലാണ് കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.

അരീക്കരക്കുന്നില്‍ അനുവദിച്ച അതിര്‍ത്തിരക്ഷാ സേനയുടെ കേന്ദ്രം  പ്രവര്‍ത്തനം തുടങ്ങിയത് 2018 ലാണ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 55 ഏക്കര്‍ ഭൂമിയിലാണിത് പ്രവര്‍ത്തിച്ചുവരുന്നത് .
ആയിരത്തിൽപരം സേനാംഗങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ജവാൻമാർക്കുള്ള ബാരക്കുകൾ, ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള ഫ്ലാറ്റുകൾ, ക്വാട്ടേഴ്സുകൾ, ആയുധപ്പുര, ബാങ്ക്, വാഹന ഗാരേജുകൾ എന്നിവയുമുണ്ട്.

2021 ജൂലായിൽ കെ മുരളീധരന്‍ എം പി സ്ഥലം സന്ദര്‍ശിച്ച് സൗകര്യ കുറവുകൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. സ്ഥലത്തെ കാര്യങ്ങള്‍ അദ്ദേഹം കലക്ടറെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ ബി എസ് എഫ് കേന്ദ്രം സന്ദര്‍ശിച്ചത്. 

കമാൻഡന്റ് പ്രഖാര്‍ ത്രിവേദി, ഡെപ്യൂട്ടി കമാൻഡന്റുമാരായ കെ ആര്‍ അനൂപ്, നവനീത് ശ്രീവാസ്തവ് എന്നിവര്‍ കലക്ടറെ സ്വീകരിച്ചു. ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം, വൈസ് പ്രസിഡന്റ് കെ.പി കുമാരന്‍, വാര്‍ഡ് മെമ്പര്‍മാരായ റംല കുട്ട്യാപ്പണ്ടി എന്നിവരും കളക്ടറോടൊപ്പം സ്ഥലത്തെത്തി.

date