Skip to main content

സര്‍ഗാത്മക ശൈശവം ഭാവിയുടെ  സമ്പത്ത് : സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

 

ശൈശവത്തെ സര്‍ഗാത്മകമാക്കാന്‍ സംസ്ഥാന ശിശുക്ഷേമ സമിതി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സര്‍ഗാത്മകമായ ശൈശവമാണ് ഭാവിയുടെ സമ്പത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിശുക്ഷേമ സമിതിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

പരമ്പരാഗത രീതിയില്‍നിന്നു മാറി ശിശു ക്ഷേമത്തിന്റെ വിവിധ വാതായനങ്ങള്‍ തുറക്കുന്ന തലത്തിലേക്കു സമിതിയുടെ പ്രവര്‍ത്തനം മാറിയതു ലോകത്തിനു മാതൃകയാണെന്നു സ്പീക്കര്‍ ചൂണ്ടിക്കാട്ടി.  ബാല്യത്തിന്റെയും വാര്‍ധക്യത്തിന്റെയും സംതൃപ്തിയാണ് സമൂഹത്തിന്റെ ആരോഗ്യ സൂചകങ്ങളില്‍ പ്രധാനം. 18 വയസുവരെ നീളുന്ന ബാല്യകാലത്തെ സര്‍ഗാത്മകമായി രൂപപ്പെടുത്തിയെടുക്കാന്‍ സമിതി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.  കേരളത്തിന്റെ ശൈശവം അങ്ങേയറ്റം സുരക്ഷിതമാണെന്നാണു സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശിശുക്ഷേമ സിമിതി നടപ്പാക്കുന്ന ഇ-ഗവേണന്‍സിന്റെ ഭാഗമായി തയാറാക്കിയ വെബ്‌സൈറ്റ് സി-ഡിറ്റാണു രൂപകല്‍പ്പന ചെയ്തത്. www.childwelfare.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി സമിതിയിലെ കുട്ടികള്‍ക്കുള്ള സംഭാവനകള്‍ ഓണ്‍ലൈനായും ഇനി നല്‍കാം.  

തൈക്കാട് ശിശുക്ഷേമ സമിതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമിതി വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.പി. ദീപക്, സി-ഡിറ്റ് രജിസ്ട്രാര്‍ ജി. ജയരാജ്, സമിതി ജോയിന്റ് സെക്രട്ടറി പി.എസ്. ഭാരതി, എക്‌സിക്യൂട്ടിവ് അംഗങ്ങളായ എം.കെ. പശുപതി, ഒ.എം. ബാലകൃഷ്ണന്‍, ആര്‍. രാജു, ട്രഷറര്‍ ജി. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
(പിആര്‍പി 1839/2018)

 

date