Skip to main content

സ്ത്രീ ശാക്തീകരണത്തില്‍ കുടുംബശ്രീയുടെ  പങ്ക് നിര്‍ണായകം - മന്ത്രി മാത്യു ടി. തോമസ്

വിമന്‍ കോണ്‍ക്ലേവ് സമാപിച്ചു

കേരളത്തിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞതായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. കൊല്ലം ജില്ലാ കുടുംബശ്രീ മിഷനും കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലും സംയുക്തമായി കരുനാഗപ്പള്ളി ടൗണ്‍ ക്ലബില്‍ സംഘടിപ്പിച്ച റീജിയണല്‍ വിമന്‍ കോണ്‍ക്ലേവ് - പെണ്ണകത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കുടുംബശ്രീയുടെ തണലില്‍ ഒട്ടേറെ സ്ത്രീകള്‍  പൊരുരംഗത്തേക്ക് വരികയും സംഘടിതപ്രവര്‍ത്തനത്തിലൂടെ ജീവിത വിജയം നേടുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ സാമപനം കുറിച്ചുകൊണ്ട് ക്യാമ്പ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് പ്രതിരോധാഗ്നി തെളിച്ചു.  സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ആര്‍.കെ. ദീപയും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരും ചേര്‍ന്ന് മന്ത്രിയില്‍നിന്ന് അഗ്നി ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, നഗരസഭാ അധ്യക്ഷ എം. ശോഭന, അഡ്വ. പി.ബി. ശിവന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.ആര്‍. അജു, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഷെര്‍ളി ശ്രീകുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  പെണ്ണകം പ്രവര്‍ത്തകരുടെ കലാപരിപാടികളും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് നാടകവും നടന്നു. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച റീജിയണല്‍ വിമന്‍ കോണ്‍ക്ലേവില്‍ തെരെഞ്ഞെടുക്കപ്പെട്ട 200 വനിതകള്‍ പങ്കെടുത്തു.

(പി.ആര്‍.കെ. നമ്പര്‍ 1600/18)

 

date