Skip to main content

എല്ലാവരും ഡോക്‌സിസൈക്ലിൻ ഗുളിക നിർബന്ധമായും കഴിക്കണം: മന്ത്രി വീണാ ജോർജ്

മഴ തുടരുന്ന പശ്ചാത്തലത്തിൽ എലിപ്പനി സാധ്യത കണക്കിലെടുത്ത് എല്ലാവരും ഡോക്‌സിസൈക്ലിൻ ഗുളിക നിർബന്ധമായും കഴിക്കമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

ഡോക്‌സിസൈക്ലിൻ ആവശ്യത്തിന് സ്റ്റോക്കുണ്ട്. ക്യാമ്പിൽ താമസിക്കുന്നവർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ എല്ലാവരും ഡോക്‌സിസൈക്ലിൻ കഴിക്കുന്ന കാര്യത്തിൽ വിമുഖത കാണിക്കരുത്. ജില്ലയിലെ മഴയിൽ ഒറ്റപ്പെട്ട കോളനികളിൽ പൊലീസിന്റേയും ഫയർഫോഴ്‌സിന്റേയും ദുരന്തനിവാരണ വിഭാഗത്തിന്റെയും സഹായത്തോടെ ഭക്ഷ്യവസ്തുക്കൾ എത്തിക്കും. ജില്ലയിൽ നിലവിൽ നാൽപ്പത്തി മൂന്ന് ക്യാമ്പുകളാണുള്ളത്. ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പുയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും. എല്ലാ മുന്നൊരുക്കങ്ങളും സജ്ജമാണ്. ക്യാമ്പുകളിലെ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കാൻ ക്യാമ്പ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളിലെ പനി ലക്ഷണമുള്ളവർ മറ്റുള്ളവരുമായി ഇടപെടരുത്. ശബരിമല നിറപുത്തരി മഹോത്സവം കഴിഞ്ഞ് നട അടച്ചു. തീർത്ഥാടകർ സുരക്ഷിതമായി ദർശനം നടത്തിയെന്നത് ആശ്വാസകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

ഡാമുകളിലെ ജലനിരപ്പ് പരമാവധി കുറച്ച് നിർത്തണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. പമ്പയിലേയും കക്കിയിലേയും ജലനിരപ്പ് ഉയരുന്നുണ്ട്. ഒറ്റപ്പെട്ട ആദിവാസി കോളനികളിൽ ഭക്ഷണം എത്തിക്കണം. ക്യാമ്പുകളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നും മുൻകരുതലുകൾ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏത് സാഹചര്യത്തേയും നേരിടാൻ തക്കവണ്ണം എല്ലാ മുന്നൊരുക്കങ്ങളും സജ്ജമാണെന്ന് ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. നിലവിൽ ആശങ്കാജനകമായ സാഹചര്യം ഇല്ല. കടയ്ക്കാട്, മുടിയൂർക്കോണം എന്നിവിടങ്ങളിലായി രണ്ട് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. റവന്യു വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നന്നായി എല്ലാകാര്യത്തിലും ഇടപെടലുകൾ നടത്തുന്നുണ്ടെന്നും പെട്ടെന്ന് വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അരുവാപ്പുലത്ത് അങ്കണവാടി കെട്ടിടം തകർന്ന സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. പ്രശ്‌നബാധിത സ്ഥലങ്ങൾ സന്ദർശിച്ചുവെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പർകുട്ടനാട്ടിലെ ജലനിരപ്പ് ഉയരുകയാണെന്നും ക്യാമ്പുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വർധിക്കുന്നുണ്ടെന്നും അഡ്വ. മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. അമ്പലപ്പുഴ- തിരുവല്ല റോഡിൽ നെടുമ്പ്രത്തും പുളിക്കീഴ് ജംഗ്ഷൻ, കടപ്ര, പെരിങ്ങര കളത്തട്ട് എന്നീ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതു പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. ക്യാമ്പുകളിൽ വൈദ്യുതി പോകുന്ന സാഹചര്യമുള്ളതിനാൽ അസ്‌ക ലൈറ്റുകൾ എത്രയും വേഗം എത്തിക്കണമെന്നും കൃത്യമായ വിവരങ്ങൾ ജനങ്ങൾക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

കുരുമ്പൻമൂഴി, അരയാഞ്ഞിലിമൺ പ്രദേശങ്ങളിൽ പലവ്യഞ്ജനങ്ങൾ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അഡ്വ.പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. റാന്നി ടൗണിനു സമീപത്തെ താഴ്ന്ന സ്ഥലങ്ങളിൽ വേഗത്തിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ആശങ്കയിലാണ്. വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനമുണ്ട്. ജനങ്ങൾ വെള്ളം കാണാൻ പോകുന്നതും സെൽഫിയെടുക്കാൻ പോകുന്നതുമൊക്കെ ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പുനലൂർ-മൂവാറ്റുപുഴ റോഡിൽ അടിയന്തരമായി അപകടസൂചനാ സിഗ്നലുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് നദികളിലും അപകടനിരപ്പിന് മുകളിലാണ് ജലമെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു.  നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. കൂടുതൽ ക്യാമ്പുകൾ തുറക്കുന്നതിനും ജില്ല സജ്ജമാണ്. പ്രശ്‌നബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു. കളക്ടേറ്റിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ പങ്കെടുത്തു. 
പി.എൻ.എക്സ്. 3546/2022

 

date