Skip to main content

കോട്ടയം ലോകസിനിമയുടെ ലഹരിയിലേക്ക്; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തിരിതെളിയും

കോട്ടയം: അക്ഷരനഗരിക്ക് ഇനി അഞ്ചുനാൾ ലോകസിനിമയുടെ പകലിരവുകൾ. ലോകസിനിമയ്ക്കു കോട്ടയം നഗരം വേദിയൊരുക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് അഞ്ചിന് അനശ്വര തീയറ്ററിൽ നടക്കുന്ന ചടങ്ങിൽ സഹകരണ- രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ  അധ്യക്ഷത വഹിക്കും. സംവിധായകനും
ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാനുമായ ജയരാജ് ആമുഖപ്രഭാഷണം നടത്തും. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സയ്യിദ് അഖ്തർ മിർസ വിശിഷ്ടാതിഥിയാകും.
 ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് നൽകി കൊണ്ട് തോമസ് ചാഴികാടൻ എം.പി നിർവഹിക്കും. ഫെസ്റ്റിവൽ ബുളളറ്റിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് നൽകി നിർവഹിക്കും. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, സംഘാടക സമിതി കൺവീനർ പ്രദീപ് നായർ തുടങ്ങിയവർ പങ്കെടുക്കും.

24 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന മേള അനശ്വര, ആഷ തിയറ്ററുകളിലും സി.എം.എസ് കോളജിലുമായിട്ടാണു നടക്കുന്നത്.  അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്ര മേളയിൽ 39 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ 18 ലോകസിനിമകളുണ്ട്. 27-ാമത് ഐ.എഫ്.എഫ്.കെയിൽ പുരസ്‌കാരം നേടിയ ചിത്രങ്ങൾ, ലോകസിനിമ, കൺട്രി ഫോക്കസ്, കലൈഡോസ്‌കോപ്പ്, മലയാളം സിനിമ എന്നീ വിഭാഗങ്ങളിൽ പ്രദർശിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളും ഉൾപ്പെടുന്നു.
 സുവർണ ചകോരം നേടിയ ബൊളീവിയൻ ചിത്രമായ 'ഉതമ', നവാഗത സംവിധായകനുള്ള രജതചകോരം നേടിയ അറബിക് ചിത്രം 'ആലം', മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം നേടിയ 'അവർ ഹോം', എഫ്.എഫ്.എസ്.ഐ-കെ.ആർ. മോഹനൻ അവാർഡ് നേടിയ 'എ പ്ളേസ് ഓഫ് അവർ ഓൺ' തുടങ്ങിയ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ 'ട്രയാംഗിൾ ഓഫ് സാഡ്നസ്', 'പ്രിസൺ 77' തുടങ്ങിയ ചിത്രങ്ങളും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ലോകത്തിലെ മുൻനിര ചലച്ചിത്രമേളകളിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ സിനിമകളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോട്ടയത്തെ ചലച്ചിത്ര പ്രവർത്തകരുടെ ചിത്രങ്ങൾ സി.എം.എസ് കോളജിലെ തീയറ്ററിൽ പ്രദർശിപ്പിക്കും. 28ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലയിൽ നിന്നുള്ള പ്രശസ്ത നിർമാതാവ് ജൂബിലി ജോയ് തോമസിനെ ആദരിക്കും.

കോട്ടയത്തിന്റെ വൈവിധ്യവും സമ്പന്നവുമായ സിനിമാചരിത്രം പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഫെബ്രുവരി 25ന് രാവിലെ 11 ന് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തെ പ്രത്യേകം തയ്യാറാക്കുന്ന 'തമ്പിൽ' 'കോട്ടയത്തിന്റെ സിനിമ പൈതൃകം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ചലച്ചിത്രനിരൂപകൻ എ. ചന്ദ്രശേഖർ മോഡറേറ്ററാകും.

'കോട്ടയത്തിന്റെ സിനിമാ ചരിത്രം' എന്ന വിഷയത്തിൽ മലയാള മനോരമ സീനിയർ അസോസിയേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം, 'കോട്ടയത്തിന്റെ നിർമ്മാതാക്കൾ, വിതരണക്കാർ, തീയേറ്ററുകൾ' എന്ന വിഷയത്തിൽ ജൂബിലി ജോയ് തോമസ്, 'കോട്ടയത്തിന്റെ ചലച്ചിത്ര പ്രവർത്തനം' എന്ന വിഷയത്തിൽ ജോഷി മാത്യു, 'സിനിമാ പത്രപ്രവർത്തന ചരിത്രം കോട്ടയത്ത് ' എന്ന വിഷയത്തിൽ ഡോ. പോൾ മണലിൽ, 'കോട്ടയത്തെ ചലച്ചിത്ര പത്രപ്രവർത്തനം' എന്ന വിഷയത്തിൽ എം.എം. ബാലചന്ദ്രൻ, 'സാഹിത്യവും സിനിമയും കോട്ടയത്ത്' എന്ന വിഷയത്തിൽ തേക്കിൻകാട് ജോസഫ്, 'നടി നടൻമാർ, തിരകഥാകൃത്തുക്കൾ, സംവിധായകർ' എന്ന വിഷയത്തിൽ ഡോ. ദിവ്യ. എസ്. കേശവൻ തുടങ്ങിയവർ സംസാരിക്കും.

 25 മുതൽ 27 വരെ തിരുനക്കര പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്തെ സാംസ്‌കാരിക വേദിയിൽ കലാപരിപാടികൾ അരങ്ങേറും. വൈകിട്ട് ഏഴിനാണ് പരിപാടികൾ. 25ന് തകര മ്യൂസിക് ബാൻഡ് സംഗീത പരിപാടി അവതരിപ്പിക്കും. 26ന് 'യ ര ല വ' കലക്റ്റീവിന്റെ അക്ഷരമാല എന്ന സംഗീത പരിപാടി അരങ്ങേറും. 27ന് ഗസലുകളും ഗൃഹാതുരത്വമുണർത്തുന്ന പഴയ ഗാനങ്ങളും കൂട്ടിയിണക്കി അലോഷി ആഡംസ് സംഗീതസന്ധ്യ അവതരിപ്പിക്കും. ചലച്ചിത്രമേളയുടെ ഭാഗമായി പുനലൂർ രാജന്റെ ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട അപൂർവ ഫോട്ടോകൾ ഉൾപ്പെടുത്തി എക്‌സിബിഷൻ നടക്കും.
കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്

date