Skip to main content
മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ  അദാലത്തുകൾ സംഘടിപ്പിക്കുന്നു.

'കരുതലും കൈത്താങ്ങും'- താലൂക്ക് തല അദാലത്തുകൾ ജില്ലയിൽ മെയ് രണ്ടിന് തുടങ്ങും

 

ഏപ്രിൽ ഒന്ന് മുതൽ പത്ത് വരെ പരാതികൾ സ്വീകരിക്കും

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ  അദാലത്തുകൾ സംഘടിപ്പിക്കുന്നു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ 'കരുതലും കൈത്താങ്ങും'  താലൂക്ക് തല അദാലത്തുകൾ നടക്കുന്നത്. 

ഏപ്രിൽ ഒന്ന് മുതൽ പത്ത് വരെ താലൂക്ക് ഓഫീസുകളിൽ നേരിട്ടും അക്ഷയ കേന്ദ്രങ്ങളിൽ ഓൺലൈനായും പരാതികൾ സ്വീകരിക്കും.

മെയ് രണ്ടിന് കോഴിക്കോട്, നാലിന് വടകര, ആറിന് കൊയിലാണ്ടി, എട്ടിന് താമരശ്ശേരി എന്നിങ്ങനെയാണ് പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിക്കുന്നത്.

അദാലത്തിൽ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ, സർട്ടിഫിക്കറ്റുകൾ, വീട്, വസ്തു, -ലൈഫ് പദ്ധതി, വിവാഹ- പഠന ധനസഹായം മുതലായ ക്ഷേമപദ്ധതികൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശിക ലഭിക്കൽ, പെൻഷൻ അനുവദിക്കൽ ആവശ്യം, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം, തെരുവുനായ സംരക്ഷണം, ശല്യം, വയോജന സംരക്ഷണം, വന്യജീവി ആക്രമണങ്ങളിൽനിന്ന് സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ച പരാതികൾ/ അപേക്ഷകൾ, മത്സ്യബന്ധന തൊഴിലാളികളുടെ ക്ഷേമ, വികസന പ്രവർത്തനങ്ങൾ, ആശുപത്രികളിലെ മരുന്ന് വിതരണം, ക്ഷാമം, ശാരീരിക -ബുദ്ധി- മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വ്യവസായ സംരംഭങ്ങൾക്ക് അനുമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കും. 

എന്നാൽ നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, പ്രൊപ്പോസലുകൾ, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി.എസ്.സി സംബന്ധമായ വിഷയങ്ങൾ, ജീവനക്കാര്യം (സർക്കാർ), സർക്കാറിന്റെ നയപരമായ തീരുമാനങ്ങളിലുള്ള ആക്ഷേപം, വായ്പ എഴുതി തള്ളൽ, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുള്ളവ), പോലീസ് കേസുകൾ, ഉദ്യോഗസ്ഥർക്കെതിരായവ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകൾ, ഭൂമിസംബന്ധമായ പട്ടയങ്ങൾ, വസ്തു സംബന്ധമായ പോക്ക് വരവ്, തരംമാറ്റം, റവന്യൂ റിക്കവറി സംബന്ധമായ വിഷയങ്ങൾ തുടങ്ങിയവ അദാലത്തിൽ പരിഗണിക്കില്ല.

അദാലത്തിൽ പരിഗണിക്കുന്നതിനായുളള പരാതികൾ  പൊതുജനങ്ങൾക്ക് താലൂക്ക് ഓഫീസുകളിലും, അക്ഷയ കേന്ദ്രങ്ങളിലും ഓൺലൈനായും സമർപ്പിക്കാവുന്നതാണ്. പരാതി കക്ഷിയുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ നിർബന്ധമായും പരാതിയിൽ ഉൾപ്പെടുത്തണം. പരാതി സമർപ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ്. അദാലത്തിൽ പരിഗണിക്കുവാൻ നിശ്ചയിച്ചിട്ടുളള വിഷയങ്ങൾ സംബന്ധിച്ച പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്. മറ്റ് വിഷയങ്ങൾ സംബന്ധിച്ച പരാതികൾ വകുപ്പ് മേധാവികൾ, വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മന്ത്രിമാർ എന്നിവർക്ക് നേരിട്ടോ cmo.kerala.gov.in എന്ന വെബ് പോർട്ടലിലൂടെയോ മുഖ്യമന്ത്രിയോ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ അദാലത്തിൽ മന്ത്രിമാർ തീരുമാനം കൈക്കൊള്ളും.

date