Skip to main content

സാമ്പത്തികക്രമക്കേട്: കൃഷി വകുപ്പ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

 

പദ്ധതി നിര്‍വഹണത്തില്‍ ഗുരുതര വീഴ്ചയും വന്‍ സാമ്പത്തികക്രമക്കേടും കണ്ടെത്തിയതിനെ തുടര്‍ന്ന് ദേവികുളം ബ്‌ളോക്ക് കൃഷി അസി. ഡയറക്ടര്‍, മാങ്കുളം കൃഷി ഓഫീസര്‍, മാങ്കുളം കൃഷി ഭവനിലെ രണ്ട് കൃഷി അസിസ്റ്റന്റുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉത്തരവിട്ടു.

കര്‍ഷകരില്‍നിന്ന് ലഭിച്ച പരാതിയെത്തുടര്‍ന്ന് കൃഷിവകുപ്പ് സ്‌പെഷ്യല്‍ വിജിലന്‍സ് സെല്‍ നടത്തിയ പരിശോധനയില്‍ ദേവികുളം ബ്‌ളോക്ക് കൃഷി അസി. ഡയറക്ടര്‍ പി. പളനി, മാങ്കുളം കൃഷി ഓഫീസര്‍ ബി. അനില്‍കുമാര്‍, മാങ്കുളം കൃഷി അസിസ്റ്റന്റുമാരായ രജി പി.ടി, അനീഫ ഇ.എന്‍ എന്നിവര്‍ക്കെതിരെ തെളിവ് ലഭിച്ച സാഹചര്യത്തിലാണ് നടപടി. സര്‍ക്കാര്‍ പണം അപഹരിക്കാന്‍ വ്യാജ വിതരണ സ്‌റ്റേറ്റ്‌മെന്റ് സമര്‍പ്പിച്ചു എന്നതാണ് പ്രധാന കുറ്റം. 

കൃഷി വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനില്‍ (കെയ്‌കോ) നിന്ന് കര്‍ഷകര്‍ക്ക് നല്‍കാന്‍ കുമ്മായം വാങ്ങിച്ചതിലും അഴിമതി നടന്നതായി വിജിലന്‍സ് കണ്ടെത്തി. 3000 കിലോ വാങ്ങിയിട്ട് 30000 കിലോ വാങ്ങിയതായി രേഖയുണ്ടാക്കിയതായാണ് കണ്ടെത്തല്‍. ഇതിനുപുറമേ കെയ്‌കോയുമായി ചേര്‍ന്ന് നടത്തിയ പദ്ധതികളിലെല്ലാം അഴിമതി കണ്ടെത്തിയിട്ടുണ്ട്. കെയ്‌കോ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നന്വേഷിക്കാന്‍ വിജിലന്‍സ് അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടു. ഇടുക്കി ജില്ലയില്‍ ഇത്തരത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. 

പി.എന്‍.എക്‌സ്.3518/18

date