Skip to main content

നെല്‍വയല്‍ സംരക്ഷണ (ഭേദഗതി) ആക്ട് നിലവില്‍ വരുന്നതിന് മുമ്പുള്ള കെട്ടിടങ്ങള്‍ക്ക് അന്നത്തെ നിയമം മാത്രം ബാധകമാക്കി   സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു

 

        കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ആക്ട് നിലവില്‍ വന്ന 2017 ഡിസംബര്‍ 30 ന് മുമ്പ് പെര്‍മിറ്റ് അനുവദിക്കുകയും അതുപ്രകാരം കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ഒക്ക്യുപ്പന്‍സി/കെട്ടിടനമ്പര്‍/പെര്‍മിറ്റ് റിന്യൂവല്‍ എന്നിവയ്ക്ക് അതിനു ശേഷം തദ്ദേശസ്ഥാപനങ്ങളെ സമീപിക്കുകയും ചെയ്യുമ്പോള്‍  ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ആര്‍ഡിഒ യുടെ അനുമതിപത്രം വേണമെന്ന് പല തദ്ദേശസ്ഥാപന സെക്രട്ടറിമാരും നിര്‍ദ്ദേശിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവയ്ക്ക് സ്പഷ്ടീകരണം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 

2018 ആഗസ്റ്റ് 13ലെ 406/ആര്‍എ1/ 2018/ എല്‍.എസ.്ജി.ഡി പ്രകാരം ഇറക്കിയ  പുതിയ സര്‍ക്കുലറില്‍ 2017 ഡിസംബര്‍ 30 ന് മുമ്പ് പെര്‍മിറ്റ് അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഈ തീയതിക്കു ശേഷം കെട്ടിട നമ്പര്‍/ഒക്ക്യുപ്പന്‍സിക്ക് തദ്ദേശസ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ആക്ടിലെ വ്യവസ്ഥകള്‍ ബാധകമാക്കരുത് എന്ന് നിഷ്‌ക്കര്‍ഷിച്ചു. ഇത്തരം കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുമ്പോള്‍ അന്ന് നിലവിലുണ്ടായിരുന്ന നിയമങ്ങളാണ് ഒക്ക്യുപ്പന്‍സി / കെട്ടിടനമ്പര്‍ നല്‍കുന്ന അവസരത്തില്‍ ബാധകമാക്കേണ്ടതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. 

തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ആര്‍.ഡി.ഒ.യുടെ അനുമതിപത്രം ഇല്ലാതെ തന്നെ ഒക്ക്യുപ്പന്‍സി / കെട്ടിട നമ്പര്‍ നല്‍കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വിശദമാക്കുന്നു.

പി.എന്‍.എക്‌സ്.3582/18

date