Skip to main content

ദുരന്തത്തില്‍ കൈത്താങ്ങാകാന്‍ വിദ്യാര്‍ഥികളെത്തി

 

കുഞ്ഞു കരങ്ങള്‍ക്ക് താങ്ങാവുന്നതിലേറെ കനമുള്ള കെട്ടുകള്‍ നെഞ്ചോടടുക്കി കളക്ടറേറ്റിന്റെ പടികയറി എത്തുമ്പോള്‍ കുഞ്ഞു കണ്ണുകള്‍ നിറയെ ഇതുവരെ കണ്ടിട്ടില്ലാത്ത മനുഷ്യരോടുള്ള സ്‌നേഹമായിരുന്നു.  ഒരു ക്ലാസിലിരുന്ന് പഠിച്ചിട്ടില്ലെങ്കിലും തങ്ങളോട് ചേര്‍ന്നിരിക്കുന്ന സഹപാഠികളോടുള്ള കരുതലായിരുന്നു.  അരിയും മസാലകളും പുത്തന്‍ വസ്ത്രങ്ങളും നോട്ടുപുസ്തകങ്ങളും കുഞ്ഞുടുപ്പുകളുമായി പട്ടം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി ഹൈസ്‌കൂളില്‍ നിന്നുള്ള ഒരു സംഘം വിദ്യാര്‍ഥികളാണ് ഇന്ന് എത്തിയത്.  വടക്കന്‍ ജില്ലകളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിലേക്കെത്തിക്കാന്‍ ജില്ലാ ആസ്ഥാനത്തെത്തിയ ആദ്യ ആശ്വാസപ്പൊതികള്‍ കൂടിയായി അത്.  അരി, പരിപ്പുവര്‍ഗ്ഗങ്ങള്‍, ബ്രഷ്, സോപ്പ്, പേസ്‌ററ്, തോര്‍ത്ത്, ടവലുകള്‍, ബെഡ്ഷീറ്റുകള്‍, കമ്പിളി കുഞ്ഞുടുപ്പുകള്‍, സാനിറ്ററി പാഡുകള്‍, സോപ്പു പൊടി തുടങ്ങി ക്യാമ്പില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യം വേണ്ടതെല്ലാം കുഞ്ഞുങ്ങള്‍ കൊണ്ടു വന്നു. സ്‌കൂളിലെ കുട്ടികളും അധ്യാപകരും വാങ്ങിക്കൊണ്ടുവന്ന വസ്തുക്കളാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ചാരിറ്റി, സൗഹൃദ, എന്‍.എസ്.എസ് ക്ലബുകളാണ് സമാഹരണത്തിന് നേതൃത്വം വഹിച്ചത്. ഇവ കൂടാതെ 500 ഓളം പേനയും പെന്‍സിലും ദുരിതപ്പെയ്ത്തിലകപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി അവര്‍ കരുതിയിരുന്നു.

    50 ഓളം പെട്ടികളിലും ചാക്കുകളിലുമായി കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ എത്തിച്ച സാധനങ്ങള്‍ എ.ഡി.എം. വി.ആര്‍. വിനോദ് ഏറ്റുവാങ്ങി.   കുട്ടികള്‍ ചെയ്യുന്ന ഈ സദ്പ്രവൃത്തി മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാകണമെന്ന് എ.ഡി.എം. പറഞ്ഞു.  ഹൈസ്‌കൂള്‍ ഹെഡ്മാസ്‌ററര്‍ രവീന്ദ്ജി എച്ച്.എം, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എന്‍. രത്‌നകുമാര്‍, ചാരിറ്റി ക്ലബ് കണ്‍വീനര്‍ എസ്. ശ്രീരേഖ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ വി. വിനയന്‍, എന്‍.എസ്.എസ്. ലീഡര്‍മാരായ പി.എം. അഖില, എ.എസ്. സാന്ദ്ര, ചാരിറ്റിസൗഹൃദ കണ്‍വീനര്‍ അനില ഹമീദ്, അദ്ധ്യാപകന്‍ കേശവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ 25 കുട്ടികളാണ് അവശ്യ വസ്തുക്കള്‍ കൈമാറാനായി വിവധ ക്ലബുകളെ പ്രതിനിധീകരിച്ച് എത്തിയത്.  ദുരിതബാധിതരെ സഹായിക്കാനായി എല്ലാവരും ഒരുമിക്കണമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു.
(പി.ആര്‍.പി. 2082/2018)

date