Skip to main content

മടങ്ങിയെത്തുമ്പോള്‍ പാമ്പിനെ പേടിക്കേണ്ട, ശ്രദ്ധമതി : വാവ സുരേഷ്

 

ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്കു മടങ്ങിയെത്തുന്നവര്‍ക്ക് പാമ്പിനെക്കുറിച്ചുള്ള ഭീതി  വേണ്ടെന്നും അല്‍പ്പം ശ്രദ്ധ മാത്രം മതിയെന്നും വാവ സുരേഷ് പി.ആര്‍.ഡിയോടു പറഞ്ഞു.

അമിതമായി വെള്ളം ഒഴുകിവന്നതിനാല്‍ അതിനൊപ്പം വിവിധ ഇനങ്ങളില്‍പ്പെട്ട പാമ്പുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. വീടുകളിലെത്തുമ്പോള്‍ പടിക്കലുള്ള ചവിട്ടി, കുന്നുകൂടിക്കിടക്കുന്ന തുണികള്‍, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ക്ലോസറ്റ്, വാഷ് ബേസിന്‍, അടുക്കളഭാഗത്തുള്ള കാണാന്‍ കഴിയാത്ത ഇടങ്ങള്‍, വാതിലുകള്‍ക്കടുത്തുള്ള വിടവുകള്‍ എന്നിവിടങ്ങളില്‍ പാമ്പുകളുടെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. തുണികള്‍, ഷൂസുകള്‍ എന്നിവ ഒരു കാരണവശാലും കൈകൊണ്ട് എടുക്കാന്‍ ശ്രമിക്കരുത്. നീളമുള്ള കമ്പുകൊണ്ട് തുണി, ഷൂസ് എന്നിവ തട്ടി നോക്കിയ ശേഷമേ ഉപയോഗിക്കാവൂ.

വീടിനകം നല്ലവണ്ണം വൃത്തിയാക്കിയ ശേഷം അല്‍പ്പം മണ്ണെണ്ണയോ ഡീസലോ വെള്ളവുമായി ചേര്‍ത്ത് തളിക്കണം. വീടിനുള്ളിലുള്ള സ്റ്റീല്‍ അലമാരയ്ക്കുള്ളിലും ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവയ്ക്കിടയിലും പാമ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ ഉപകരണങ്ങളെല്ലാം നന്നായി പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ.

പുറത്തു പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിലും കാറുകള്‍ക്കള്‍ക്കുള്ളിലും പാമ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൃത്യമായ പരിശോധന ഇവിടെയും ആവശ്യമാണ്. ഇരുചക്ര വാഹനത്തിനുള്ളില്‍ പാമ്പിന്റെ സാന്നിധ്യമുണ്ടെങ്കില്‍ അത് പൊളിക്കാന്‍ നില്‍ക്കരുത്, പകരം നല്ല വെയിലുള്ള തുറന്ന സ്ഥലത്ത് വാഹനം നിര്‍ത്തിയിട്ടാല്‍ മതിയാകും. പാമ്പിന് ചൂട് അല്‍പ്പവും താങ്ങാന്‍ കഴിയില്ല. അതു തനിയെ പുറത്തേക്കിറങ്ങും.

പാമ്പിന്റെ സാന്നിധ്യത്തെ സംബന്ധിക്കുന്ന വിവിധങ്ങളായ സന്ദേശങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതു തികച്ചും അടിസ്ഥാനരഹിതമാണ്. ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കണമെന്നും വാവ സുരേഷ് പറഞ്ഞു.
(പി.ആര്‍.പി. 2182/2018)

date