Skip to main content

ജില്ലയിലെ പൊതു മരാമത്ത് റോഡുകളുടെ കുഴിയടക്കല്‍ പ്രവര്‍ത്തികള്‍ക്ക് എസ്റ്റിമേറ്റ് തയ്യാറായി.

 

ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ നശിച്ച പൊതു മരാമത്ത് റോഡുകളുടെ കുഴിയടക്കല്‍ പ്രവര്‍ത്തനത്തിന് മണ്ഡലാടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഇ.ഹരീഷ് അറിയിച്ചു. ഒരു നിയമ സഭാ മണ്ഡലത്തിലെ മുഴുവന്‍ കുഴിയടക്കല്‍ പണികളും ഒരു പദ്ധതി എന്ന രീതിയില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവര്‍ത്തികള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ പൊതുമരമാത്ത് റോഡുകളുടെയും കുഴിയടക്കുന്ന പദ്ധതിയാണ് തയ്യാറാക്കുന്നത്. തുടര്‍ന്നു മറ്റു പ്രവര്‍ത്തികളുടെയും എസ്റ്റിമേറ്റ് രണ്ട് ഘട്ടങ്ങളിലായി തയ്യാറാക്കും.
വിവിധ മണ്ഡലങ്ങളിലെ റോഡുകളുടെ എണ്ണവും തുകയും.  മഞ്ചേരി 25 റോഡുകള്‍ (രണ്ട് കോടി), മലപ്പുറം 19 (1.37 കോടി), നിലമ്പൂര്‍ 17 (3.72 കോടി), എറനാട് 25 (3.42 കോടി), മങ്കട 14 (90 ലക്ഷം), പെരിന്തല്‍മണ്ണ 19 (1.37 കോടി), വണ്ടൂര്‍ 17 (1.77 കോടി), കൊണ്ടോട്ടി 13 (99 ലക്ഷം), താനൂര്‍ ആറ് (33 ലക്ഷം), തിരൂര്‍ 13 (63 ലക്ഷം), വള്ളിക്കുന്ന് എട്ട് (24 ലക്ഷം), തിരൂരങ്ങാടി നാല് (12 ലക്ഷം), വേങ്ങര ഒമ്പത് (41), കോട്ടക്കല്‍ 31 (2.54 കോടി), പൊന്നാനി ഏഴ് (35.70 ലക്ഷം), തവനൂര്‍ എട്ട് (31 ലക്ഷം)  
രണ്ടാം ഘട്ടത്തില്‍ റോഡുകളുടെ സംരക്ഷണ ഭിത്തി, കലുങ്കുകള്‍, ഡ്രയിനേജുകള്‍ എന്നിവക്കുള്ള പദ്ധതിയും തയ്യാറാക്കി സമര്‍പ്പിക്കും. മൂന്നാം ഘട്ടത്തില്‍ റോഡുകളുടെ ഉപരിതലം പുതിക്കി പണിയുന്നതിന് പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
    ഇതിനു പുറമെ ജില്ലയിലെ നാല് പാലങ്ങളുടെ പുനരുദ്ധാരണത്തിനും എസ്റ്റിമേറ്റ് തയ്യാറാക്കി.  വണ്ടൂര്‍ മണ്ഡലത്തിലെ കാക്കത്തോട് പാലത്തിന് നാല് കോടിയും ചെള്ളിതോടിന് 1.5 കോടിയും ചെലവു വരും.  കൊണ്ടോട്ടി മണ്ഡലത്തിലെ എടവണ്ണപ്പാറ പാലത്തിന് 75 ലക്ഷവും വള്ളിക്കുന്ന് മണ്ഡലത്തിലെ ഇരുമ്പോത്തിങ്ങല്‍ പാലത്തിന് 15 കോടിയുടെതുമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.  
ജില്ലയിലെ പാലങ്ങളിലും റോഡുകളിലും പ്രളയകാലത്തെ ഏറ്റവും ഉയര്‍ന്ന തോതിലുള്ള ജലവിതാനം രേഖപ്പെടുത്തുന്നതിനായി റോഡ്‌സ് വിഭാഗം 25 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി. പാലങ്ങളില്‍ ദീര്‍ഘകാലം നില്‍ക്കുന്നതിനായി കോണ്‍ഗ്രീറ്റില്‍ ഉറപ്പിച്ച ഗ്രാനൈറ്റില്‍ അളവ് രേഖപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനു പുറമെ റോഡിന് സമീപം വെള്ളം ഉയര്‍ന്ന സ്ഥലങ്ങളില്‍ പ്രത്യേകം കോണ്‍ഗ്രീറ്റില്‍ അളവ് രേഖപ്പെടുത്തും. ഇതിനായി തയ്യാറാക്കിയ എസ്റ്റിമേറ്റ് ദുരന്ത നിവാരണ അതോററ്റിക്ക് കൈമാറി.
ദേശീയ പാതകളിലെ കുഴിയടക്കല്‍ പ്രവ്യത്തി പുരോഗമിക്കുകയാണെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ മുഹമ്മദ് ഇസ്മയില്‍ അറിയിച്ചു 20 കോടിയുടെ നഷ്ടമാണ് കാലവര്‍ഷക്കെടുതിയില്‍ ദേശീയ പാതക്കുണ്ടായത്. ദേശീയ പാത മലപ്പുറം മുതല്‍ മുസ്ല്യാരങ്ങാടി വരെയുള്ള ഭാഗങ്ങളില്‍ കുഴിയടക്കല്‍ പൂര്‍ത്തിയായി. നിര്‍മ്മാണ സമാഗ്രികളുടെ ലഭ്യത കുറവ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും അദ്ദേഹം അറിയിച്ചു.

 

date