Skip to main content

മലയാളത്തിന്റെ മഹത്വം ഓര്‍മ്മിപ്പിച്ച് ഭരണഭാഷാ വാരാചരണത്തിന് തുടക്കം

നവംബര്‍ ഏഴുവരെ നടക്കുന്ന ഭരണഭാഷാ വാരത്തോടനുബന്ധിച്ച് ജില്ലയില്‍ വിപുലമായ പരിപാടികള്‍ക്ക് തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മലയാളദിനാഘോഷവും ഭരണഭാഷാ വാരത്തിന്റെ ഉദ്ഘാടനവും കവിയും പ്രഭാഷകനുമായ ഗിരീഷ് പുലിയൂര്‍ നിര്‍വഹിച്ചു. ഫയലുകളുടെ ഭാഷയാണ് ഭരണഭാഷയെന്നും സാധാരണക്കാര്‍ക്ക് മനസിലാകുംവിധം ലളിതമായി ഫയലുകളില്‍ മലയാളം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയാളികളുടെ ഭാഷാസമീപനം ഏവരെയും ഉള്‍ക്കൊള്ളുംവിധമുള്ളതാണ്. മാതൃഭാഷയെ മുന്‍നിര്‍ത്തിയും പ്രാമുഖ്യം നല്‍കിയുമാണ് മറ്റു ഭാഷകള്‍ പഠിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.  
ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷനായി. ഭരണനിര്‍വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വത്രികമാക്കുന്നതിന് പ്രയത്നിക്കുമെന്ന പ്രതിജ്ഞ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) ആര്‍. ബീനാറാണി ജീവനക്കാര്‍ക്ക് ചൊല്ലിക്കൊടുത്തു. എ.ഡി.എം ജി. നിര്‍മല്‍കുമാര്‍, ഫാത്തിമ മാതാ കോളജ് മലയാളം അസി.പ്രൊഫസര്‍ ഡോ. പെട്രീഷ്യ ജോണ്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) റോയ്ലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്.എസ് അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും പ്രതിജ്ഞ ചൊല്ലി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഭരണരംഗത്ത് ഉപയോഗിച്ചു വരുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാനമലയാള പദങ്ങളും എഴുതി പ്രദര്‍ശിപ്പിച്ചു. ഇന്ന് (നവംബര്‍ രണ്ട്) ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ക്കായി ഭരണഭാഷാ പ്രശ്നോത്തരി സംഘടിപ്പിക്കും. നവംബര്‍ അഞ്ചിന് രാവിലെ 11 ന്  ജീവനക്കാര്‍ക്കായി കവിതാലാപന മത്സരം നടക്കും. നവംബര്‍ ഏഴിന് സമാപന സമ്മേളനത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വത്രികമാക്കുന്നതിനെ കുറിച്ച് റിട്ട. പ്രൊഫ.  ഡോ. എസ് സുദര്‍ശന ബാബു പ്രഭാഷണം നടത്തും. മത്സരങ്ങളില്‍ വിജയികളായ ജീവനക്കാര്‍ക്കുള്ള സമ്മാനദാനവും നടക്കും.
(പി.ആര്‍.കെ നമ്പര്‍ 2858/2024)

ജീവനക്കാര്‍ക്കായി ഭരണഭാഷാ പ്രശ്നോത്തരി
ഇന്ന് (നവംബര്‍ രണ്ട്) ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ക്കായി ഭരണഭാഷാ പ്രശ്നോത്തരി സംഘടിപ്പിക്കും. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാം. വിജയികളാകുന്നവര്‍ക്ക് ഏഴിന് നടക്കുന്ന ഭരണഭാഷാ വാര സമാപന സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ സമ്മാന വിതരണം നടത്തും.
(പി.ആര്‍.കെ നമ്പര്‍ 2859/2024)

date