*പഞ്ചാബ് കേന്ദ്ര സർവ്വകലാശാലയിലെ മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലേയ്ക്ക് മടങ്ങാനുള്ള അനുമതിയ്ക്ക്* *ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ ഇടപെടൽ*
പഞ്ചാബ് കേന്ദ്ര സർവ്വകലാശാലയിലെ മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലേയ്ക്ക് മടങ്ങാനുള്ള അനുമതിയ്ക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഇടപെട്ടു. വിദ്യാർത്ഥികൾക്ക് വേണ്ട സഹായം നൽകണമെന്ന് സർവ്വകലാശാലാ വൈസ് ചാൻസലർക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും മന്ത്രി ഡോ. ആർ ബിന്ദു കത്തയച്ചു.
വിദ്യാർത്ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഡൽഹിയിൽ എത്തിയ മലയാളി വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഉൾപ്പെടെ അതിൽ ഇടപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അടിയന്തരമായി ബന്ധപ്പെടാനും ഏകോപനം നടത്താനുമുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും പ്രശ്നങ്ങൾ ആരംഭിച്ച ഉടനെ തന്നെ സർക്കാർ ഇന്റെർവെൻഷൻ സെന്റർ ആരംഭിച്ച് ബന്ധപ്പെടാനുള്ള നമ്പറുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പഞ്ചാബിലും കശ്മീരിലും ഉള്ള വിദ്യാർത്ഥികളുമാണ് സർക്കാരുമായി ബന്ധപ്പെട്ടിട്ടുള്ളതെന്നും കേരള ഹൗസ് കേന്ദ്രീകരിച്ച് ഹെൽപ്പ്ലൈൻ സെന്റർ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു. കേരള ഹൗസിലും തിരുവന്തപുരത്തും അതുമായി ബന്ധപ്പെട്ട് പെട്ടന്ന് ഇടപെടൽ നടത്താൻ കഴിയുന്ന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.നോർക്കയും ഈ വിഷയത്തിൽ നന്നായി ഇടപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.
- Log in to post comments