Skip to main content
.

മംഗളാദേവി ചിത്രാപൗര്‍ണ്ണമി: പതിനായിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

 

 

പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം പതിനായിര ങ്ങള്‍ക്ക് ദര്‍ശന പുണ്യമായി. ചൈത്ര മാസത്തിലെ ചിത്തിരനാളിലെ പൗര്‍ണ്ണമി അഥവാ ചിത്രാപൗര്‍ണ്ണമി നാളില്‍ മാത്രം ഭക്തര്‍ക്കായി തുറക്കുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയിലേക്ക് പുലര്‍ച്ചെ മുതല്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി ഭക്തരുടെയും സഞ്ചാരികളുടെയും ഒഴുക്കായിരുന്നു. കേരളവും തമിഴ്‌നാടും സംയുക്തമായാണ് ഉത്സവം നടത്തിയത്. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളില്‍ ഒരേസമയം കേരളം, തമിഴ്‌നാട് ശൈലികളിലെ പൂജകള്‍ നടന്നു. 

 

അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും വെളുപ്പിന് അഞ്ച് മണിയോടെ നട തുറന്ന് ആചാരചടങ്ങുകള്‍ ആരംഭിച്ചു. ആദ്യ ശ്രീകോവിലിലും ഉപദേവതാ പ്രതിഷ്ഠകളായ ഗണപതി, ശിവപാര്‍വ്വതീ സങ്കല്‍പ്പത്തിലുള്ള പെരുമാള്‍ കോവിലുകളിലും കേരളരീതിയിലുള്ള പൂജകളാണ് നടത്തിയത്. തന്ത്രി സൂര്യകാലടി മന ജയസൂര്യന്‍ നമ്പൂതിരിപ്പാടും വള്ളിയന്‍ കാവ് മേല്‍ശാന്തിയായ ബിജുകുമാര്‍ നമ്പൂതിരിയും പൂജകള്‍ക്ക് നേതൃത്വം നല്‍കി. അഭിഷേക, അലങ്കാര പൂജകളോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകളില്‍ ഗണപതി ഹോമം, പ്രസന്ന പൂജ, ഉച്ചപൂജ എന്നിവ നടന്നു.  

തൊട്ടടുത്തുള്ള ശ്രീകോവിലില്‍ തമിഴ്‌നാട് രീതിയിലുള്ള പൂജാവിധികളാണ് നടത്തിയത്. ഈ ശ്രീകോവിലിനോടു ചേര്‍ന്നു തന്നെ രാജരാജ ചോളന്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ഗുഹാ കവാടവും ഇവിടുത്തെ സവിശേഷതയാണ്.

ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരള - തമിഴ്‌നാട് പൊലീസ്, റവന്യു, വനം വകുപ്പ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യം, അഗ്നി രക്ഷാ സേന അധികൃതര്‍ സംയുക്തമായാണ് ചിത്രാപൗര്‍ണ്ണമി ഉത്സവം നടത്തിയത്. 

 

റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി നേതൃത്വം നല്‍കി. എ ഡി എം ഷൈജു പി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ തന്നെ ക്ഷേത്രത്തി ലെത്തി ഉത്സവ ഒരുക്കങ്ങള്‍ വിലയിരുത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ എന്നിവരും മംഗളാദേവി ക്ഷേത്രം സന്ദര്‍ശിച്ചു.

 

റവന്യൂ, ദേവസ്വം വകുപ്പുകളുടെ നേ

തൃത്വത്തില്‍ മികച്ച സൗകര്യങ്ങളാണ് ഈ വര്‍ഷം ഒരുക്കിയതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭക്തര്‍ ഇത്തവണ ദര്‍ശനം നടത്തിയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. 

 

കുമളി ബസ്സ്റ്റാന്‍ഡ്, അമലാംമ്പിക സ്‌കൂള്‍, കൊക്കരകണ്ടം എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റില്‍ വാഹനങ്ങള്‍ പരിശോധിച്ചാണ് മുകളിലേക്ക് കയറ്റിവിട്ടത്. 

 

ഭക്തജനങ്ങള്‍ക്കായി കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യം, പ്രത്യേക പാസ് നല്‍കി വാഹന സൗകര്യം, മലയാളത്തിലും തമിഴിലും ദിശാ സൂചന ബോര്‍ഡുകള്‍, മൈക്ക് അനൗണ്‍സ്‌മെൻ്റ് തുടങ്ങിയ സൗകര്യ ങ്ങൾ ഒരുക്കിയിരുന്നു.

സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റും പ്രഥമശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ ആംബുലന്‍സ് സൗകര്യത്തോടുകൂടിയ നാല് മെഡിക്കല്‍ സംഘങ്ങളെ കൊക്കരക്കണ്ടം, കരടിക്കവല, ഭ്രാന്തിപ്പാറ, ക്ഷേത്ര പരിസരം എന്നിവടങ്ങളിലും ആരോഗ്യവകുപ്പ് വിന്യസിച്ചിരുന്നു. കുമളി വണ്ടിപ്പെരിയാര്‍ എന്നീ പി.എച്ച്.സി കളില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കി. ചൂട് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ഘട്ടത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ അഗ്നിരക്ഷാസേനയുടെ സേവനവും ലഭ്യമാക്കിയിരുന്നു.

 

ഫോട്ടോ: ചിത്രപൗർണ്ണമി ഉത്സവത്തിൻ്റെ ഭാഗമായി മംഗളാദേവി ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾ.

 

മംഗളാദേവി ക്ഷേത്ര ദര്‍ശനത്തിന് എത്തിയത് 19501 ഭക്തർ

 

കുമളിയിലെ മംഗളാദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ചിത്രാപൗര്‍ണമി ഉത്സവത്തിന് 19501 ഭക്തര്‍ എത്തിയതായി വനം വകുപ്പധികൃതര്‍ അറിയിച്ചു. കഴിഞ്ഞ തവണ 15534 പേരാണ് ക്ഷേത്രം സന്ദര്‍ശിച്ചത്. ഇത്തവണ നാലായിരത്തോളം ഭക്തരുടെ വര്‍ധനവാണ് ഉണ്ടായത്. ഉത്സവം സുരക്ഷിതമായി സംഘടിപ്പിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയത്.

 

Video:https://we.tl/t-cc6j9Puen2

 

 

date