Skip to main content

നവകേരളം സങ്കൽപ്പമല്ല, യാഥാർഥ്യമാക്കാനുള്ളതാണ് - മുഖ്യമന്ത്രി

നവകേരളം സങ്കല്പമാക്കി വയ്ക്കാനുള്ളതല്ലെന്നും ഈ വർത്തമാന കാലത്തിൽ  യാഥാർഥ്യമാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുകയാണ്. ഇക്കാലയളവിൽ കേരളത്തി.  മറച്ചുവെച്ച് മറ്റൊരു ചിത്രം അവതരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധികള്‍ കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ തടസ്സം നേരിടുന്നതായാണ് പ്രചാരണം. എന്നാല്‍, വസ്തുത ഇതല്ലെന്ന് സമൂഹത്തിലെ മാറ്റങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. ജനങ്ങൾ കാര്യങ്ങൾ അറിയേണ്ടതുണ്ടെന്ന ബോധ്യത്തിലാണ് എല്ലാ വർഷവും പ്രോഗ്രസ് റിപ്പോർട്ട് ഈ സർക്കാർ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തില്‍ 2023-2024 വര്‍ഷത്തില്‍ 72.84% ത്തിന്റെ അധിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൂന്നുവര്‍ഷം മുന്‍പ് നികുതി വരുമാനം 47000 കോടിയായിരുന്നത് ഇന്ന് 81000 കോടിയായി വര്‍ധിച്ചു. പൊതുകടവും ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അന്തരം മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ കുറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ടു വലിയ പുരോഗതിയാണുണ്ടായത്. സ്റ്റാര്‍ട്ടപ്പുകളുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമായി കേരളം മാറി.   2016-ല്‍ 640 സ്റ്റാര്‍ട്ടപ്പുകളുണ്ടായിരുന്നത് നിലവില്‍ 6300 ആയി വര്‍ധിച്ചു. 5800 കോടി രൂപയാണ് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം. 2026 ആകുമ്പോള്‍ 15000 സ്റ്റാര്‍ട്ടപ്പുകളാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സ്റ്റാര്‍ട്ടപ്പ് മേഖലയിലൂടെ ഒരു ലക്ഷത്തിലേറെ തൊഴിലുകള്‍ സൃഷ്ടിക്കും. രാജ്യത്തിന് അഭിമാനകരമായ ഒട്ടേറെ കാര്യങ്ങൾ നേടാൻ  കേരളത്തിന് കഴിഞ്ഞു.

സംസ്ഥാനം ആധുനിക വിജ്ഞാന ഉല്‍പാദന കേന്ദ്രമായി മാറി. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് പുറമെ 200 കോടി വീതം ചെലവിട്ട് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഐടി പാര്‍ക്കുകളിലെ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കാനായി.  ദേശീയ തലത്തില്‍ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ഗ്രഫീന്‍ ഇന്നൊവേഷന്‍ സെന്റര്‍, കൊച്ചി വാട്ടര്‍ മെട്രൊ, തിരുവനന്തപുരം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലാം കേരളത്തിന്റെ സംഭാവനകളാണ്. ഇന്നൊവേഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജിനോ ഡാറ്റ സെന്റര്‍, മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ തയാറെടുപ്പുകള്‍ നടന്നു വരുന്നു.

 വ്യാവസായിക രംഗത്ത് കേരളം നിക്ഷേപ സൗഹൃദകാര്യത്തിൽ പുറകിലായിരുന്നു. ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തി  വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചു. ആളുകളുടെ മാനസിക ഘടനയിലും മാറ്റമുണ്ടായി. നിരവധി സംരംഭങ്ങള്‍ ആരംഭിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.  

ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളം. പൊതുവിതരണ രംഗം ശക്തിപ്പെടുത്താനായത് വലിയ നേട്ടമുണ്ടാക്കി. 4.25 ലക്ഷത്തോളം മുന്‍ഗണന കാര്‍ഡുകള്‍ ലഭ്യമാക്കി. നവംബര്‍ ഒന്നിന് ഇന്ത്യയില്‍ അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയാണ്. പല രംഗത്തും രാജ്യത്തെ നമ്പർ വൺ എന്ന നില കേരളത്തിന് നേടാൻ കഴിഞ്ഞു. വർഗീയ സംഘർഷങ്ങളും കലാപങ്ങളും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി.  

 ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കുകയും 60 ലക്ഷം പേര്‍ക്ക് നല്‍കുകയും ചെയ്യുന്നു. ലൈഫ് മിഷന്റെ ഭാഗമായി നാലര ലക്ഷത്തിലധികം വീടുകള്‍ നല്‍കാനായി. പട്ടയ വിതരണം നാല് ലക്ഷം കടക്കുകയും തുടര്‍ന്നുള്ളത് അതിവേഗം നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചു വരികയും ചെയ്യുന്നു.

ആർദ്രം മിഷൻ വഴി വലിയ മാറ്റം ആരോഗ്യ രംഗത്തുണ്ടായി. പൊതുവിദ്യാഭ്യാസ രംഗവും നല്ല രീതിയിൽ മെച്ചപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തെ സര്‍വകലാശാല റാങ്കിങ്ങില്‍ ആദ്യ പന്ത്രണ്ടില്‍ മൂന്നെണ്ണം കേരളത്തിലാണ്. കാര്‍ഷിക രംഗത്തെ വളര്‍ച്ച 4.64 ശതമാനം ആയി ഉയർന്നു. നാടിന്റെ വികസനത്തിന്റെ സ്വാദ് എല്ലാവരും അറിയണമെന്നും എല്ലാ രംഗത്തും നല്ല മാറ്റവും പുരോഗതിയും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 നടക്കില്ലെന്ന് കരുതിയ നിരവധി പദ്ധതികൾ നടപ്പിൽ വരുത്തിയാണ് ജനകീയ സർക്കാർ മുന്നോട്ടു പോകുന്നതെന്നും ഇത് ചരിത്രമാണെന്നും  തുടരുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, രജിസ്ട്രേഷൻ പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എ എ റഹീം എം.പി, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, മേയര്‍ ആര്യ രാജേന്ദ്രൻ, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, സി കെ ഹരീന്ദ്രൻ, വി കെ പ്രശാന്ത്, വി ശശി, ജി സ്റ്റീഫൻ, ഒ  എസ് അംബിക, ഡി കെ മുരളി, വി ജോയ്, കെ ആൻസലൻ, ജില്ലാ കലക്ടര്‍ അനുകുമാരി, സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-വ്യവസായ രംഗത്തെ പ്രമുഖര്‍, വിവിധ മേഖലയിലെ വിദഗ്ധര്‍, വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date